ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള കൊഖ്രാജ് ടോൾ പ്ലാസയിൽ എൽപിജി ടാങ്കർ ഡിവൈഡറിലിടിച്ചുകയറി പൊട്ടിത്തെറിച്ചു. അപകടത്തെ തുടർന്ന് വലിയ തോതിൽ ഗ്യാസ് ചേർച്ചയുണ്ടാകുകയും നിമിഷങ്ങൾക്കകം ടാങ്കർ പൊട്ടിത്തെറിച്ച് തീഗോളമാകുകയും ചെയ്തു. സംഭവത്തിൽ നാല് പേർ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 26ന് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കാൺപൂരിൽ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന എൽപിജി ടാങ്കർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയതാണ് വൻ തീപിടിത്തത്തിന് കാരണമായത്. കൂട്ടിയിടിയെത്തുടർന്ന് ടാങ്കറിന്റെ വാൽവ് തകരുകയും ഗ്യാസ് അതിവേഗം പ്രദേശത്ത് വ്യാപിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിന്നാലെ വൻസ്ഫോടനം ഉണ്ടാവുകയായിരുന്നു.
ടാങ്കർ ലോറി ഡ്രൈവർ മിർസാപൂർ സ്വദേശി ധർമ്മേന്ദ്ര ദ്വിവേദി ഉൾപ്പെടെ നാലുപേർ സംഭവസ്ഥലത്തും ആശുപത്രിയിലുമായി മരണപ്പെട്ടു. അഞ്ച് ടോൾ പ്ലാസ ജീവനക്കാരടക്കം ഏഴ് പേർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. അപകടത്തിൽപ്പെട്ട ടാങ്കറിന്റെ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വാഹനത്തിന്റെ ക്യാബിനിനുള്ളിൽ കുടുങ്ങിയതിനാൽ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 16 ബൈക്കുകളും രണ്ട് കാറുകളും പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |