SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

സെക്യൂരിറ്റി ഡിപ്പോസിറ്റ് അടച്ചില്ല കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്‌ബാൾ ടീമിന്റെ വാർത്താസമ്മേളനം വിലക്കി

khalid

ഇന്ത്യൻ പരിശീലകനെ അപമാനിച്ച് ജി.സി.ഡി.എ

കൊച്ചി: മാർച്ച് 31ന് ഹോംഗ്കോംഗിനെതിരെ കൊച്ചിയിൽ നടക്കുന്ന എ.എഫ്.സി. ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിന് മുന്നോടിയായി കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന് പരിശീലനവും വാർത്താസമ്മേളനവും നിഷേധിച്ച് ഉടമകളായ ഗ്രേറ്റർ കൊച്ചി ഡെവലപ്പ്മെന്റ് അതോറിറ്റി. സെക്യൂരിറ്റി ഡിപ്പോസിറ്റ് അടച്ചില്ലെന്ന കാരണത്താൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കവാടം അധികൃതർ പൂട്ടി. ഇതേത്തുടർന്ന് പരിശീലകൻ ഖാലിദ് ജമീലും മലയാളി താരങ്ങളും വാർത്താസമ്മേളനം നടത്താനാകാതെ മടങ്ങി. നേരത്തേ കേരള ബ്ളാസ്റ്റേഴ്സിനും സമാന അവസ്ഥയുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനത്തിനെത്തിയ പരിശീലകൻ ഖാലിദ് ജമീലിനെയും മാദ്ധ്യമപ്രവർത്തകരെയും ജി.സി.ഡി.എ. പ്രതിനിധികളാണ് പുറത്താക്കിയത്. ഗ്രൗണ്ടിലെ പരിശീലനം സുരക്ഷാ ജീവനക്കാർ തടയുകയും പ്രധാനകവാടം താഴിട്ടു പൂട്ടുകയും ചെയ്തു. വാടകയായി മൂന്ന് ലക്ഷം രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റായി 25 ലക്ഷം രൂപയുമാണ് ജി.സി.ഡി.എ. ആവശ്യപ്പെട്ടത്. തുക അടയ്ക്കാമെന്ന് കേരള ഫുട്‌ബോൾ അസോസിയേഷൻ സമ്മതിച്ചെങ്കിലും മുഴുവൻ തുകയും മുൻകൂറായി വേണമെന്ന പിടിവാശിയിലായിരുന്നു അധികൃതർ.

തർക്കത്തെത്തുടർന്ന് പരിശീലകൻ ഖാലിദ് ജമീൽ കെ.എഫ്.എ ഓഫീസിൽ ഏറെനേരം കാത്തിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനാൽ മടങ്ങി. വാർത്താസമ്മേളനത്തിനെത്തേണ്ടിയിരുന്ന മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുസമദ്, ബിജോയ് വർഗീസ് എന്നിവർ പാതിവഴിയിൽ ഹോട്ടലിലേക്ക് തിരിച്ചുപോയി. തുടർന്ന് തൃപ്പൂണിത്തുറയിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിലാണ് ടീം പരിശീലനം നടത്തിയത്.

ഇന്ത്യൻ പരിശീലകനെ അപമാനിച്ച നടപടിക്കെതിരെ ഫുട്‌ബോൾ പ്രേമികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ ജി.സി.ഡി.എ. അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360