
മാഡ്രിഡ്: ഫിഫ ലോകകപ്പിനുള്ള സ്‌പെയിനിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഒരു റയൽ മാഡ്രിഡ് താരം പോലും ഇല്ലാത്ത സ്‌പാനിഷ് ലോകകപ്പ് സ്‌ക്വാഡാണിത്. ലാലിഗ ചാമ്പ്യൻമാരായ ബാഴ്‌സലോണയുടെ എട്ട് താരങ്ങൾ ടീമിലുണ്ട്. കാലിലെ പരിക്കിന് കഴിഞ്ഞയാഴ്ച ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ബാഴ്സ മിഡ്ഫീൽഡർ ഫെർമിൻ ലോപസ് ടീമിലില്ല. അതേസമയം പരിക്കിന്റെ പിടിയിലുള്ള ബാഴ്സലോണയുടെ യുവ വിസ്‌മയം ലമീൻ യമാലിനെ പ്രധാന പരിശീലകൻ ലൂയിസ് ഡെ ല ഫുയന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങൾ കളിക്കാനാകില്ല. നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരാണ് സ്‌പെയിൻ. എന്നാൽ സ്പെയിനെ യൂറോ കിരീടത്തിലേക്ക് നയിച്ച അൽവാരോ മൊറാട്ട ലോകകപ്പ് ടീമിലില്ല.
ലോകകപ്പിന് മുന്നോടിയായി ജൂൺ 4ന് ഇറാഖുമായും 8ന് പെറുവുമായി സ്പാനിഷ് ടീം സൗഹൃദ മത്സരം കളിക്കുന്നുണ്ട്.
സ്പാനിഷ് ടീം
ഗോൾ കീപ്പർമാർ- ഉനെ സിമോൺ, ഡേവിഡ് റയ, ജോവാൻ ഗാർസിയ.
പ്രതിരോധ നിര-മാർക് കുക്കുറെല്ല,അലെജാന്ദ്രോ ഗ്രിമാൽഡോ, പാവു കുബാർസി, അയ്മെറിക് ലാപോർട്ടെ, മാർക് പുബിൽ, എറിക് ഗാർസിയ, മാർകോസ് ലോറന്റെ, പെഡ്രോ പോറോ.
മിഡ്ഫീൽഡർമാർ-പെഡ്രി, ഫാബിയൻ റൂയിസ്, മാർട്ടിൻ സുബിമെൻഡി, ഗാവി, റോഡ്രിഗോ ഹെർനാൻഡെസ്, അലക്സ് ബയിന, മികേൽ മൊറിനോ ,മികേൽ ഒയർസബാൽ.
മുന്നേറ്റ നിര - ഡാനി ഓൾമോ,നികോ വില്ല്യംസ്,യെറെമി പിനോ,ഫെറാൻ ടോറസ്,ബോർജ ഇഗ്ലെസിയസ്,വിക്ടർ മുനോസ്,ലമീൻ യമാൽ.
രണ്ടാം കിരീടം തേടി
2010 ലെ ലോകചാമ്പ്യൻമാരാണ് സ്‌പെയിൻ. കഴിഞ്ഞ തവണ പ്രീക്വാർട്ടറിൽ പുറത്തായി.
ഇത്തവണ പ്രാഥിക റൗണ്ടിൽ ഗ്രൂപ്പ് എച്ചിൽ കേപ് വെർഡെ,സൗദി അറേബ്യ, ഉറുഗ്വെ എന്നീ ടീമുകൾക്കൊപ്പമാണ് സ്പെയിൻ.
ജൂൺ 15ന് കേപ് വെർഡെയ്ക്ക് എതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |