
വീണ്ടും ഫ്രാൻസിന് മുന്നിൽ മുട്ടുകുത്തി മൊറോക്കോ
ബോസ്റ്റൺ : നാലുകൊല്ലം മുമ്പ് സെമിയിൽ വീണ കണ്ണീരിന് പകരം ചോദിക്കാനിറങ്ങിയ മൊറോക്കോക്കാർക്ക് വീണ്ടും ഫ്രഞ്ച് തിരിച്ചടി. കഴിഞ്ഞരാത്രി ബോസ്റ്റണിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബോസായത് ഫ്രാൻസുകാർ. കഴിഞ്ഞസെമിയിലെന്നപോലെ മറുപടിയില്ലാത്ത രണ്ടുഗോളുകളുടെ ജയമാഘോഷിച്ചപ്പോൾ സ്കോറർമാരുടെ പട്ടികയിൽ തിളങ്ങിയത് കിലിയൻ എംബാപ്പെയും ഉസ്മാനെ ഡെംബെലെയും.
ഗോൾരഹിതമായിരുന്നു ആദ്യ പകുതിയെങ്കിലും സംഭവബഹുലമായിരുന്നു. ഫസ്റ്റ് വിസിൽ മുതൽ ഫ്രാൻസ് ആക്രമണം തുടങ്ങി. ആദ്യ മിനിട്ടുകളിൽ മൊറോക്കോ ഗോളി യാസിൻ ബൗനോയുടെ കിടിലൻ സേവുകളും കളംനിറഞ്ഞു. എബാപ്പെയുടേയും ഡെംബലെയുടേയും ഡിസിയറെ ദുവെയുടയുമൊക്കെ ഷോട്ടുകൾ കിടിലൻ സേവുകൾ കൊണ്ട് ബൗനോ നിർവീര്യമാക്കിയെങ്കിലും മറുവശത്ത് ഫ്രഞ്ച് പാളയത്തിലേക്ക് പാഞ്ഞുകയറാൻ മൊറോക്കോക്കാർക്ക് അധികം അവസരം ലഭിച്ചില്ല. പരിക്കുമൂലം അൽസൈബരിക്ക് കളിക്കാൻ കഴിയാതിരുന്നത് അവരുടെ ആക്രമണത്തിന്റെ മൂർച്ച കുറച്ചു.
25-ാം മിനിട്ടിലാണ് ഫ്രാൻസിന് സ്കോർ ബോർഡ് തുറക്കാൻ പാകത്തിൽ ഒരു പെനാൽറ്റി ലഭിക്കുന്നത്. പന്തുമായി ബോക്സിനുള്ളിലേ ക്ക് പാഞ്ഞുവന്ന എംബാപ്പെയെ നാസർ മസ്റോയ് ഫൗൾ ചെയ്തുവീഴ്ത്തിയതിന് റഫറി നേരേ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുക യായിരുന്നു. എന്നാൽ വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി ഉറപ്പിക്കാൻ രണ്ടുമിനിട്ടിലേറെ വൈകി. കിക്കെടുക്കാൻ കാത്തുനിന്ന എംബാപ്പെയുടെ ഷോട്ട് പക്ഷേ കൃത്യമായ ഇടത്തേക്ക് ഡൈവ് ചെയ്ത് ബൗനോ തട്ടിയകറ്റി.
ഗോളുകൾ ഇങ്ങനെ
1-0
60-ാം മിനിട്ട്
കിലിയൻ എംബാപ്പെ
ബോക്സിന് പുറത്തുനിന്ന് ഡിസിയറെ ദുവെ നൽകി ഷോർട്ട് പാസ് സ്വീകരിച്ച് ചുറ്റുമുണ്ടായിരുന്ന ഡിഫൻഡർമാർക്ക് ഇടയിലൂടെ പന്ത് ചുഴറ്റിത്തൂക്കി വലയിലേക്ക് വളച്ചുകയറ്റുകയായിരുന്നു എംബാപ്പെ.
2-0
66-ാം മിനിട്ട്
ഉസ്മാനെ ഡെംബലെ
എംബാപ്പെയുടെ പാസുമായി മുന്നോട്ടോടിക്കയറിയ ഡെംബലെ ബോക്സിലെത്തുന്നതിന് മുമ്പ് സെന്ററിൽ നിന്ന് തൊടുത്ത ഷോട്ടാണ് രണ്ടാം ഗോളായി മാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |