
ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരങ്ങളിൽ ഇംഗ്ളണ്ടിനും ക്രാെയേഷ്യയ്ക്കും ജയം
ഇംഗ്ളണ്ട് 2- പാനമ 0
ന്യൂയോർക്ക് : അവസാന ഗ്രൂപ്പ് മത്സരത്തിൽ പാനമയ്ക്ക് എതിരെ ഇംഗ്ളണ്ടിന്റെ വിജയം മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം വലകുലുക്കിയത് നായകൻ ഹാരി കേനും യുവ താരം ജൂഡ് ബെല്ലിംഗ്ഹാമും. 62-ാം മിനിട്ടിൽ ബെല്ലിംഗ്ഹാമാണ് സ്കോർ ബോർഡ് തുറന്നത്. ബുക്കായോ സാക്ക എടുത്ത കോർണർകിക്കിനെ ഇടംകാലുകൊണ്ട് വലയിലേക്ക് തട്ടിയിടുകയായിരുന്നു ബെല്ലിംഗ്ഹാം. അഞ്ചുമിനിട്ടിനകം ഹാരി കേനും വകുലുക്കി. ആദ്യപകുതിയിൽ പന്ത് ടച്ച് ചെയ്യാൻ അധികം അവസരം ലഭിക്കാതെ ഒറ്റപ്പെട്ടിരുന്ന കേൻ ബെല്ലിംഗ്ഹാം ഉയർത്തിനൽകിയ ക്രോസിനെ തകർപ്പൻ ഹെഡറിലൂടെയാണ് ഗോളാക്കി മാറ്റിയത്.
ഇൻജുറി ടൈമിൽ പാനമയൊന്ന് വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ഇതോടെ പാനമ ഒറ്റക്കളിപോലും ജയിക്കാതെ, ഒറ്റ ഗോളുപോലുമടിക്കാതെ സ്വന്തം ഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പിൽ നിന്നും നിരാശരായി നടന്നുനീങ്ങി. ഇംഗ്ളണ്ടിന് നോക്കൗട്ടിൽ കോംഗോയാണ് എതിരാളികൾ.
11
ലോകകപ്പിൽ ഹാരി കേനിന്റെ 11-ാം ഗോൾ. ഇതോടെ ഇംഗ്ളണ്ടിനായി പത്തുഗോളുകൾ നേടിയിരുന്ന ഗാരി ലിനേക്കറുടെ റെക്കാഡ് മറികടന്നു.
ക്രൊയേഷ്യ 2- ഘാന1
ഫിലാഡൽഫിയ : ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനോട് തോറ്റിരുന്ന ക്രൊയേഷ്യ പാനമയ്ക്ക് പിന്നാലെ ഘാനയെക്കൂടി തോൽപ്പിച്ച് എൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. 31-ാം മിനിട്ടിൽ പീറ്റർ സുസിച്ചും 83-ാം മിനിട്ടിൽ നിക്കോള വ്ളാസിച്ചുമാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.73-ാം മിനിട്ടിൽ ഡെറിക്ക് ലുക്കാസെന്നിലൂടെ കളി സമനിലയാക്കി ഘാന ക്രൊയേഷ്യയെ വിരട്ടിയിരുന്നെങ്കിലും വിജയം ക്രൊയേഷ്യയ്ക്ക് ഒപ്പമായിരുന്നു.
പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് വെടിയുണ്ട വേഗത്തിലാണ് പീറ്റർ സുസിച്ചിന്റെ ഗോൾ പിറന്നത്. ആദ്യ പകുതിയി നിരവധി ശ്രമങ്ങളുമായി ക്രൊയേഷ്യയാണ് ആധിപത്യം പുലർത്തിയത്. തിരിച്ചടിക്കാനുള്ള ഘാനയുടെ ശ്രമത്തിന് 73-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്നാണ് ലുക്കാസെൻ നിറമേകിയത്. എന്നാൽ ഘാനക്കാരുടെ സന്തോഷം നീണ്ടില്ല.10മിനിട്ടിനുള്ളിൽ ലൂക്കാ മൊഡ്രിച്ച് എടുത്ത കോർണറിൽ നിന്ന് വ്ളാസിച്ച് വിജയമുറപ്പിച്ചു.
പോർച്ചുഗലും ക്രാെയേഷ്യയും രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടുമ്പോൾ മികച്ച മൂന്നാം സ്ഥാനക്കാരായെത്തുന്ന ഘാനയ്ക്ക് എതിരാളികളാവുന്നത് കൊളംബിയയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |