കൊൽക്കത്ത: ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ വേദിയായേക്കുമെന്ന് സൂചന. ഭാവിയിൽ ഇന്ത്യയിൽ മത്സരം നടത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീൻബെർഗ് വ്യക്തമാക്കി. ബി.ബി.സിയുടെ 'സ്റ്റംപ്ഡ്' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് വിപണി സാദ്ധ്യതകൾ മുൻനിർത്തി ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഗ്രീൻബെർഗ് മനസ് തുറന്നത്.
നിലവിലുള്ള എല്ലാ സാദ്ധ്യതകളും പരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായും (ഇ.സി.ബി) ബി.സി.സി.ഐയുമായും അടുത്ത ബന്ധമുണ്ട്. കൂടുതൽ മത്സരങ്ങൾ നടത്താൻ അനുയോജ്യമായ വലിയൊരു വിപണിയാണ് ഇന്ത്യ. ഇപ്പോൾ കൃത്യമായ പ്ലാനുകളൊന്നുമില്ലെങ്കിലും, ഭാവിയിൽ ആലോചിക്കാവുന്ന കാര്യമാണിത്,' ടോഡ് ഗ്രീൻബെർഗ് പറഞ്ഞു.
1882 മുതൽ ആരംഭിച്ച ആഷസ് പരമ്പര നിലവിൽ ഇരുരാജ്യങ്ങളും മാറിമാറിയാണ് സംഘടിപ്പിക്കാറുള്ളത്. അവസാനം നടന്ന 2025-26 പരമ്പരയിൽ ഓസ്‌ട്രേലിയ 4-1ന് വിജയിച്ചിരുന്നു. അടുത്ത ആഷസ് പരമ്പര 2027ൽ ഇംഗ്ലണ്ടിലാണ് നടക്കേണ്ടത്. അതിനിടെ, ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരത്തിന്റെ 150-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി അടുത്ത വർഷം മാർച്ച് മാസം മെൽബണിൽ വച്ച് പിങ്ക് ബോൾ (ഡേ-നൈറ്റ്) ടെസ്റ്റ് മത്സരവും നടക്കുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് മത്സരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് പുതിയ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ മെൽബൺ റെനഗേഡ്സും പെർത്ത് സ്‌കോച്ചേഴ്സും തമ്മിലാണ് ബിഗ് ബാഷിന്റെ ഉദ്ഘാടന മത്സരം നടക്കുക.
Cricket Australia CEO Todd Greenberg has indicated that India could potentially host future Ashes Test series, citing significant market opportunities. While no immediate plans exist, Greenberg expressed openness to exploring possibilities with the England and Wales Cricket Board and BCCI, viewing India as a large market suitable for more international cricket. This follows the recent announcement of Big Bash League matches in India.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |