
അറ്റ്‌ലാന്റ/ സിയാറ്റിൽ: ലോകകപ്പ് ഫുട്ബാളിൽ ആദ്യം ഗോളടിച്ചിട്ടും അവസാന മിനിട്ടുകളിൽ കാലിടറി വീണ് രണ്ട് ആഫ്രിക്കൻ കരുത്തർ. അറ്റ്ലാന്റയിൽ ഇംഗ്ളണ്ടിനോട് 1-0ത്തിന് ലീഡ് ചെയ്തിരുന്ന കോംഗോ 2-1ന് തോറ്റുപുറത്തായി. ഇതിനുപിന്നാലെ സിയാറ്റിലിൽ ബെൽജിയത്തിനെതിരെ രണ്ടുഗോളിന്റെ ലീഡ് നേടിയശേഷമാണ് സെനഗൽ 3- 2ന് തോറ്റത്.
24-ാം മിനിട്ടിൽ ഹബീബ് ദിയാരയും 51-ാം മിനിട്ടിൽ ഇസ്മയില സാറും സെനഗലിനായി സ്കോർ ചെയ്തു. റൊമേലു ലുക്കാക്കു 86-ാം മിനിട്ടിൽ ബെൽജിയത്തിനായി ആദ്യ ഗോളും 89-ാം മിനിട്ടിൽ യൂറി ടിയെലിമാൻസ് രണ്ടാം ഗോളും തിരിച്ചടിച്ചതോടെ സമനിലയിലായ കളി അധികസമയത്തേക്ക് കടന്നു. 120+5-ാം മിനിട്ടിലെ ഫൗളിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ടിയെലിമാൻസാണ് വിധി മാറ്റിയെഴുതിയത്.
മറ്റൊരു രണ്ടാം റൗണ്ട് പോരാട്ടത്തിൽ അവസാന അരമണിക്കൂറോളം 10 പേരുമായി കളിച്ചിട്ടും ബോസ്നിയയെ 2- 0ത്തിന് തോൽപ്പിച്ച് അമേരിക്ക പ്രീ ക്വാർട്ടറിലെത്തി.
പ്രീ ക്വാർട്ടർ തേടി അർജന്റീന
രണ്ടാം റൗണ്ട് മത്സരത്തിൽ അർജന്റീന കേപ്പ് വെർദേയ്ക്ക് എതിരെ ഇറങ്ങുന്നു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നാണ് മത്സരം. ഇന്ന് രാത്രി 11.30ന് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ഈജിപ്തിനെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |