SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.54 AM IST

ക്രിസ്റ്റ്യാനോയോ യമാലോ ?

world-cup

ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിൽ ഇന്ന് പോർച്ചുഗലും സ്പെയ്നും തമ്മിലുള്ള പോരാട്ടം

ഡാലസ് : ഒരു വശത്ത് 41കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. മറുവശത്ത് 18കാരനായ ലാമിൻ യമാൽ. ലോകകപ്പിൽ ഇന്ന് രാത്രി നടക്കുന്ന പോർച്ചുഗലും സ്പെയ്നും തമ്മിലുള്ള പ്രീ ക്വാർട്ടർ ഫൈനൽ മത്സരം തലമുറകളുടെ പോരാട്ടമായി മാറും.

ഈ ലോകകപ്പിൽ സമനിലകളോടെ തുടങ്ങിയവരാണ് ഐബീരിയൻ അയൽക്കാരായ സ്പെയ്നും പോർച്ചുഗലും. സ്പെയ്നിനെ ആദ്യ മത്സരത്തിൽ കേപ് വെർദേയാണ് ഗോളില്ലാസമനിലയിൽ പിടിച്ചുകെട്ടിയത്. പോർച്ചുഗലിനെ മറ്റൊരു ആഫ്രിക്കൻ രാജ്യമായ കോംഗോ തളച്ചത് 1-1നാണ്. തുടർന്ന് സ്പെയ്ൻ സൗദിയെ 4-0ത്തിനും ഉറുഗ്വേയെ 1-0ത്തിനും തോൽപ്പിച്ച് എച്ച് ഗ്രൂപ്പിലെ ചാമ്പ്യൻസായപ്പോൾ സ്പെയ്ൻ ഉസ്ബക്കിസ്ഥാനെ 5-0ത്തിന് തോൽപ്പിച്ചശേഷം കൊളംബിയയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

കെ. ഗ്രൂപ്പിൽ കൊളംബിയയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലെത്തിയ പോർച്ചുഗൽ അവിടെ മറികടന്നത് കരുത്തരായ ക്രൊയേഷ്യയെ. ആദ്യം ഗോളടിച്ച ക്രൊയേഷ്യക്കാരെ ക്രിസ്റ്റ്യാനോയുടെ പെനാൽറ്റിയും പകരമെത്തിയ റാമോസിന്റെ ഹെഡറും കൊണ്ടാണ് പോർച്ചുഗൽ മറികടന്നത്. സ്പെയ്നിന് രണ്ടാം റൗണ്ടിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ഓസ്ട്രിയയ്ക്ക് കഴിഞ്ഞില്ല. സ്പാനിഷ് ജയം 3-0ത്തിന്.

ക്രൊയേഷ്യയ്ക്ക് എതിരെ ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോൾ ബ്രൂണോ ഫെർണാണ്ടസിനെയും വിറ്റീഞ്ഞയേയും, സമനിലയിലായിരിക്കുമ്പോൾ ക്രിസ്റ്റ്യാനോയേയും കളത്തിൽ നിന്ന് മാറ്റാൻ കോച്ചിന് ധൈര്യമേകുന്ന ബെഞ്ച് സ്ട്രെംഗ്താണ് പോർച്ചുഗലിന്റെ ശക്തി. യമാലിനൊപ്പം കുക്കറേല,മൈക്കേൽ ഒയാർസബാൽ, അലക്സ് ബയേന,പെഡ്രോ പോറോ, പാവു കുബാർസി തുടങ്ങിയ യുവതാരങ്ങളുടെ നിരതന്നെയുണ്ട് പോർച്ചുഗീസ് ടീമിൽ. പരിചയസമ്പന്നരായ റൊഡ്രിയും പെഡ്രിയും ഒപ്പമുണ്ട്. ഈ ലോകകപ്പിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഉനേയ് സൈമണിന്റെ വലയിൽ പന്തെത്തിക്കാൻ ക്രിസ്റ്റ്യാനോയ്ക്കും കൂട്ടർക്കും കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

രാത്രി 12.30 മുതൽ യുണൈറ്റ്8 സ്പോർട്സ് ചാനലിലും സീ ഫൈവിലും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360