
ഗ്ളാസ്ഗോ : കോമൺവെൽത്ത് ഗെയിസിൽ മെഡൽ നേടിയ ഇന്ത്യൻ പാരാ അത്‌ലറ്റിക്സ് താരങ്ങളായ ദിലിപ് ഗവിറ്റിനെയും മുഹമ്മദ് ബാസിലിനെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ മീഡിയ കമ്മറ്റി മെമ്പർ സർവേഷ് കേദിയ ആക്ഷേപിച്ചതായി പരാതി. മെഡൽ നേടിയതിന് പിന്നാലെ തങ്ങളെയും പരിശീലകരെയും ട്രാക്കിന് സമീപത്തുവച്ച് മോശം ഭാഷയിൽ അധിക്ഷേപിച്ചെന്നാണ് പരാതി.
ടി 47 വിഭാഗം 100 മീറ്ററിൽ ദിലിപ് സ്വർണവും മലയാളിയായ ബാസിൽ വെള്ളിയും നേടിയിരുന്നു. മെഡൽ നേട്ടത്തിന് ശേഷം ഇരുവർക്കും ഉത്തേജകസാമ്പിൾ നൽകാൻ വാഡ പരിശോധകസംഘത്തിനൊപ്പം പോകേണ്ടതുണ്ടായിരുന്നു. എന്നാൽ സ്റ്റേഡിയത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് അഭിമുഖം നൽകിയശേഷം പോയാൽ മതിയെന്ന് കേദിയ വാശിപിടിച്ചു. ഇതോടെ താരങ്ങളുടെ പരിശീലകർ ഇടപെട്ടു. തുടർന്ന് കേദിയയും പരിശീലകരും തമ്മിൽ ഉന്തും തള്ളും ബഹളവുമായി.
ദിലിപും ബാസിലും പരിശീലകൻ എൻ.പി പുഷ്പയും കായിക മന്ത്രിക്കും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമാണ് പരാതി നൽകിയിരിക്കുന്നത്. പാരാലിമ്പിക് കമ്മറ്റി ഒഫ് ഇന്ത്യ സി.ഇ.ഒ രാഹുൽ സ്വാമിയും പരാതി നൽകിയിട്ടുണ്ട്.സർവേഷ് കേദിയയെ ഇനി പാരാലിമ്പിക്സ് താരങ്ങൾക്കൊപ്പം ഒരു അന്താരാഷ്ട്ര മത്സരങ്ങൾക്കും അയയ്ക്കരുതെന്നാണ് രാഹുൽ സ്വാമിയുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |