ന്യൂഡൽഹി: ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരനെ കാണാതായി. സൈപ്രസ് പതാകയുമായി സഞ്ചരിച്ച ജിഎഫ്‌സ് ഗാലക്‌സിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ പത്തുപേരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ ഇന്ത്യക്കാരനായുള്ള തെരച്ചിൽ തുടരുകയാണ് .
ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തമുണ്ടായതോടെ ജീവനക്കാർ കടലിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിലാണ് ഒരാളെ കാണാതായത്. കപ്പലിന് വലിയ നാശനഷ്‌ടമുണ്ടായതായും യാത്ര തുടരാൻ കഴിയാത്ത നിലയിലാണെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
അനുമതിയില്ലാത്ത പാതയിലേക്ക് കപ്പൽ കടന്നുകയറിയതിനാൽ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ വിശദീകരണം. ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |