
ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്
ടെഹ്റാൻ: വെടിനിറുത്തൽ തകർന്നതിനു പിന്നാലെ യു.എസിനെ വെല്ലുവിളിച്ച് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി. പിതാവും മുൻ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖമനേയിയെ വധിച്ചവരെ വെറുതേ വിടില്ലെന്നും പ്രതികാരം ചെയ്തിരിക്കുമെന്നും മൊജ്തബാ പ്രതിജ്ഞയെടുത്തു.
ശത്രുക്കൾ സമാധാനമായി മരിക്കാമെന്ന സ്വപ്നം കാണേണ്ടയെന്നും അവരെ തങ്ങൾ മണ്ണിനടിയിലേക്ക് പറഞ്ഞയക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഫെബ്രുവരി 28നുണ്ടായ യു.എസ്- ഇസ്രയേൽ ആക്രമണത്തിൽ പിതാവ് ഖമനേയിക്കൊപ്പം തന്റെ ഭാര്യയും മകനും ഉൾപ്പെടെ കുടുംബാംഗങ്ങളെയും മൊജ്തബായ്ക്ക് നഷ്ടമായി. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൊജ്തബാ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അതിനിടെ, തന്നെയോ ഉന്നത ഉദ്യോഗസ്ഥരെയോ കൊല്ലാൻ ശ്രമിച്ചാൽ ഇറാനെ തുടച്ചുനീക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭീഷണി മുഴക്കി. അതിനുള്ള ഉത്തരവ് ഇതിനോടകം താൻ നൽകിയിട്ടുണ്ടെന്നും ഇറാനെ ഉന്നമിട്ട് 1000 അമേരിക്കൻ മിസൈലുകൾ സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേ സമയം, ജൂൺ 18ന് പ്രാബല്യത്തിൽ വന്ന ഇടക്കാല സമാധാന കരാറിനെ പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം ഖത്തറും ഒമാനും തുടരുന്നുണ്ട്. അടിയന്തര ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാനിലെത്തി. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലെ യു.എസ് സംഘം വെർച്വലായോ നേരിട്ടോ ഒമാനിൽ ചർച്ചയിൽ പങ്കെടുത്തേക്കും. ഇന്നലെയും യു.എസും ഇറാനും തമ്മിൽ ആക്രമണങ്ങളുണ്ടായില്ല.
# ചർച്ച തുടരും
ഇറാനുമായി ചർച്ച തുടരുമെന്നും എന്നാൽ വെടിനിറുത്തൽ അവസാനിച്ചെന്നും യു.എസ്
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്ന് വൈറ്റ് ഹൗസ്. കപ്പലുകളെ ആക്രമിക്കാൻ പാടില്ല
കഴിഞ്ഞ ആഴ്ച കപ്പലുകളെ ആക്രമിച്ചത് തെറ്റായിപ്പോയെന്ന് ഇറാൻ പറഞ്ഞെന്ന് യു.എസിന്റെ അവകാശവാദം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |