
മനില : ഫിലിപ്പീൻസിലെ ഓറിയെന്റൽ മിൻഡോറോ പ്രവിശ്യയിൽ എച്ച് 5 എൻ 1 പക്ഷിപ്പനി സ്ഥരീകരിച്ചു. മേഖലയിലെ വളർത്തുകോഴികളിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. രോഗ വ്യാപനം തടയാൻ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ 39 പക്ഷികളെ കൊന്നു. രോഗ ബാധിത മേഖലയിൽ നിന്നുള്ള ഇറച്ചി, മുട്ട എന്നിവയ്ക്ക് ചിലയിടങ്ങളിൽ വിലക്കേർപ്പെടുത്തി.
ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്നതാണ് തീവ്രതയേറിയ എച്ച് 5 എൻ 1. എച്ച് 5 എൻ 1 പോലുള്ള പക്ഷിപ്പനി വകഭേദങ്ങൾ നേരത്തെ മനുഷ്യരിലും കണ്ടെത്തിയിട്ടുണ്ട്. 2021 പകുതി മുതൽ തെക്കേ അമേരിക്ക അടക്കം മുമ്പ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാതിരുന്ന പ്രദേശങ്ങളിലേക്കും വൈറസ് വ്യാപനം കണ്ടെത്തി. കാട്ടുപക്ഷികൾ കൂട്ടത്തോടെ മരിക്കുന്നതിനും ദശലക്ഷക്കണക്കിന് വളർത്തു പക്ഷികളെ കൊല്ലാനും ഇത് കാരണമായി.
പക്ഷിപ്പനി സമീപ കാലത്ത് സസ്തനികളിലേക്ക് പടർന്നതിൽ മനുഷ്യർ ജാഗ്രത പുലർത്തണമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകിയിരുന്നു. എച്ച് 7 എൻ 9, എച്ച് 5 എൻ 8, എച്ച് 10 എൻ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പക്ഷിപ്പനി പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |