ടെഹ്‌റാൻ: ജോർദാനിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാൻ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നടപടി. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ കടുപ്പിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമാണ് വ്യോമാക്രമണങ്ങൾ കടുപ്പിച്ചതെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തെ തടസപ്പെടുത്തുന്ന ഇറാന്റെ ശേഷി ദുർബലപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ജോർദാനിൽ അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണം നടത്തിയ ഇറാന്റെ റെവല്യൂഷനറി ഗാർഡ് കോർപ്‌സിന് കടുത്ത തിരിച്ചടി നൽകുന്നതിനുവേണ്ടിയാണ് ആക്രമണമെന്നും അവർ കൂട്ടിച്ചേർത്തു. തെക്കൻ തുറമുഖനഗരമായ സിരിക്കിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഹാജിയാബാദിലും യുഎസ് ആക്രമണം ഉണ്ടായെങ്കിലും അത്യാഹിതങ്ങളില്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.
ജോർദാനിലെ മുവാഫഖ് സാൽട്ടി വ്യോമതാവളം ഉൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങൾ അമേരിക്ക ഉപയോഗിക്കുന്നുണ്ട്. ഇവിടെ അമേരിക്കൻ സൈനികർ ജോർദാൻ സേനയ്‌ക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ജോർദാനിലെ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതോടെ ഇറാൻ ആക്രമണങ്ങളിൽ മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം 16 ആയി.
ഇതിനിടെ, അമേരിക്ക ധാരണാപത്രം ലംഘിച്ചതായി ഇറാന്റെ ആയത്തുള്ള മൊജ്‌തബ ഖമനേയി പ്രസ്‌താവന പുറത്തിറക്കിയിരുന്നു. അമേരിക്കൻ ഭരണകൂടത്തെ ഒരിക്കലും മറക്കാനാകാത്ത പാഠം പഠിപ്പിക്കുമെന്നാണ് പ്രസ്‌താവനയിലൂടെ മുന്നറിയിപ്പ് നൽകുന്നത്. ഇറാൻ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമേനിയെ അനുസ്‌മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസ്‌താവനയിറക്കിയത്.
The US has intensified airstrikes on Iran after two American soldiers were killed in an Iranian attack in Jordan. Washington said the strikes target Iran’s ability to threaten shipping in the Strait of Hormuz and the Revolutionary Guard Corps. Meanwhile, Ayatollah Mojtaba Khamenei accused the US of violating an agreement and warned that Washington would face "an unforgettable lesson."
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |