
യു.എ.ഇയിലെ ആദ്യ യാത്രാ ട്രെയിൻ
ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക്
ദുബായ്: യു.എ.ഇയിലെ ആദ്യ യാത്രാ ട്രെയിനിന് ഗ്രീൻ സിഗ്നൽ തെളിഞ്ഞു. യു.എ.ഇ ദേശീയ റെയിൽവേ ശൃംഖലയായ 'എത്തിഹാദ് റെയിലി" ന്റെ യാത്രാ ട്രെയിൻ സർവീസ് തുടങ്ങി. ഇന്നലെ ഫുജൈറയിലെ അൽ ഹിലാൽ സിറ്റിയിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കായിരുന്നു ആദ്യ യാത്ര.
പാസഞ്ചർ സർവീന്റെ ആദ്യ ഘട്ടമാണിത്. നിലവിൽ പാസഞ്ചർ സർവീസിന് 13 ട്രെയിനുകളാണ് ഒരുക്കിയിട്ടുള്ളത്.
ഒരു വർഷത്തിനുള്ളിൽ സർവീസ് കൂടുതൽ നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. ദുബായ്‌യിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജയിലെ അൽ ദെയ്ദ്, അബുദാബിയിൽ അൽ ദഫ്ര എന്നിവിടങ്ങളിൽ ഇക്കൊല്ലവും ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിൽ അടുത്ത വർഷം ആദ്യവും സ്റ്റേഷനുകൾ തുറക്കും.
2009ൽ സ്ഥാപിതമായ എത്തിഹാദ് റെയിലിന് ചരക്കു സർവീസുകളാണ് ഇതുവരെയുണ്ടായിരുന്നത്. നിലവിൽ 900 കിലോമീറ്ററിലാണ് എത്തിഹാദ് റെയിലിന്റെ മൊത്തം ശൃംഖല. എഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് 1200 കിലോമീറ്ററായി ഉയർത്തും. അബുദാബിയ്ക്കും ദുബായ്‌യ്ക്കുമിടെയിൽ 150 കിലോമീറ്റർ നീളത്തിലെ ഹൈ-സ്പീഡ് ലൈനും ഇതിൽപ്പെടുന്നു. 30 മിനിറ്റുകൊണ്ട് ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന ലൈൻ 2030ഓടെ പ്രവർത്തനക്ഷമമാക്കാനാണ് ശ്രമം.
പ്രതിദിന സർവീസ്
പ്രതിദിന സർവീസ്
ദൂരം - ഏകദേശം 260 കിലോമീറ്റർ
യാത്രാ സമയം - 1 മണിക്കൂർ 45 മിനിറ്റ് (കാറിലെങ്കിൽ രണ്ടര മണിക്കൂർ വരെ)
ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കും തിരിച്ചുമായി രാവിലെ 5.34 മുതൽ ആകെ 6 ട്രിപ്പുകൾ
ടിക്കറ്റുകൾ എത്തിഹാദ് റെയിൽ ആപ്പ്/വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം
പ്രാരംഭ നിരക്ക് (50 % ഡിസ്കൗണ്ട് ഓഫർ): കംഫർട്ട് ക്ലാസ് - 55 ദിർഹം ( 1,417 രൂപ). പ്രീമിയം ക്ലാസ് - 120 ദിർഹം (3,093 രൂപ)
വേഗത - മണിക്കൂറിൽ 200 കിലോമീറ്റർ വരെ
400 പേർക്ക് യാത്ര ചെയ്യാം. സൗജന്യ വൈ-ഫൈ, ഭക്ഷണം അടക്കം സൗകര്യങ്ങൾ
റെസ്റ്റോറന്റുകൾ അടക്കം സൗകര്യങ്ങളോട് കൂടിയ ആധുനിക സ്റ്റേഷനുകൾ
ആലപ്പുഴ സ്വദേശി
ട്രെയിനിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടം ആലപ്പുഴ സ്വദേശി നിഷാദിന് (29). കന്നി യാത്രയിൽ സ്വദേശി ക്യാപ്റ്റൻമാർക്കൊപ്പം പങ്കാളിയായി. മറ്റ് മലയാളി ഉദ്യോഗസ്ഥരും സംഘത്തിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |