
ജനീവ: കണികാ പരീക്ഷണത്തിന് വേണ്ടി നിർമ്മിച്ച സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ലാർജ് ഹാഡ്രോൺ കൊളൈഡർ (എൽ.എച്ച്.സി) നവീകരണ പ്രവർത്തനങ്ങൾക്കായി താത്കാലികമായി അടച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അടച്ച എൽ.എച്ച്.സി ഇനി 2030ലേ പ്രവർത്തനം ആരംഭിക്കൂ.
പഴയ യന്ത്രങ്ങൾ മാറ്റുന്നതും കാന്തിക ശക്തി വർദ്ധിപ്പിക്കുന്നതും പ്രധാന ഡിറ്റക്‌ടറുകളുടെ ഭാഗങ്ങൾ പരിഷ്കരിക്കുന്നതും നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു. ശേഷം കൂടുതൽ കരുത്ത് നേടുന്ന എൽ.എച്ച്.സി, 'ഹൈ ലൂമിനോസിറ്റി ലാർജ് ഹാഡ്രോൺ കൊളൈഡർ (എച്ച്.എൽ - എൽ.എച്ച്.സി) എന്ന് അറിയപ്പെടും.
ലോകത്തെ ഏറ്റവും വലിയ ശാസ്‌ത്ര പരീക്ഷണ ശാലയെന്ന് അറിയപ്പെടുന്ന യന്ത്രമാണ് എൽ.എച്ച്.സി. മനുഷ്യൻ നിർമ്മിച്ച ഏറ്റവും വലിയ യന്ത്രവും ഇതുതന്നെ. ജനീവയ്‌ക്കടുത്ത് സ്വിസ് - ഫ്രഞ്ച് അതിർത്തിയിൽ ഭൂമിക്കടിയിൽ 175 മീറ്റർ വരെ ആഴത്തിൽ 27 കിലോമീറ്റർ ചുറ്റളവിലാണ് എൽ.എച്ച്.സിയുള്ളത്. പത്ത് വർഷം കൊണ്ട് പതിനായിരത്തിലേറെ ഗവേഷകരുടെ സഹകരണത്തോടെ നിർമ്മിച്ച ഇവിടെ 2010 മുതലാണ് പരീക്ഷണങ്ങൾ തുടങ്ങിയത്.
# ലാർജ് ഹാഡ്രോൺ
കൊളൈഡർ
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും സൃഷ്‌ടിക്കു പിന്നിൽ 'ദൈവകണം' എന്ന അദൃശ്യ കണികയാണെന്ന വിഖ്യാത ഗവേഷകൻ പീറ്റർ ഹിഗ്സിന്റെ പ്രവചനം തെളിയിക്കാൻ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (സേൺ) നിർമ്മിച്ചു
പ്രപഞ്ചോത്പത്തിക്കു കാരണമായ മഹാവിസ്ഫോടനം എൽ.എച്ച്.സിൽ പുനഃസൃഷ്‌ടിച്ചു. ഉഗ്ര ഊർജ്ജമുള്ള പ്രോട്ടോൺ കണികകളെ പ്രകാശവേഗതയിൽ വിപരീത ദിശകളിൽ കൂട്ടിയിടിപ്പിച്ചു. അതിശക്തമായ ആഘാതത്തിൽ ദൈവകണങ്ങൾ പിറവിയെടുക്കുന്നതായി 2012ൽ കണ്ടെത്തി. കണത്തിന് 'ഹിഗ്സ് ബോസോൺ' എന്ന പേരിട്ടു
ഓരോ സെക്കൻഡിലെയും കണികകളുടെ കൂട്ടിയിടി നിരക്ക് കൂട്ടുകയാണ് നവീകരണത്തിന്റെ ലക്ഷ്യം. 'ഡാർക്ക് മാറ്റർ' അടക്കം ഭൗതികശാസ്ത്ര രഹസ്യങ്ങളുടെ ചുരുളഴിയിക്കാൻ സഹായിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |