
ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെയും നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഭീമൻ വിലാപ യാത്രയ്ക്ക് സാക്ഷിയാകാൻ ടെഹ്റാൻ. പ്രാദേശിക സമയം ഇന്ന് രാവിലെ 6 മുതൽ ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി സ്‌ക്വയർ വരെ 10 കിലോമീറ്റർ ദൂരത്തിലാണ് വിലാപയാത്ര.
മേഖലയിൽ ഗതാഗതം നിരോധിച്ചു. വ്യോമപാത അടയ്ക്കും. 2 കോടി വരെ ജനങ്ങളെയാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. അതിവിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അതേ സമയം, കടുത്ത ചൂടും തിക്കുംതിരക്കും കാരണം മൂവായിരത്തിലേറെ പേരുടെ ജീവൻ അപകടത്തിലായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. പൊതുദർശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ആയിരങ്ങളാണ് ടെഹ്റാനിലെത്തിയത്.
4000ത്തിലേറെ പേർക്ക് അടിയന്തര വൈദ്യ സഹായം വേണ്ടിവന്നു. വിലാപയാത്രയ്ക്ക് ശേഷം മൃതദേഹങ്ങൾ 120 കിലോമീറ്റർ അകലെയുള്ള ക്വോം നഗരത്തിലെത്തിക്കും. വ്യാഴാഴ്ച മഷാദിലാണ് സംസ്കാരം.
# മൊജ്തബ വന്നില്ല
ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ ഇന്നലെ നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ അടക്കം ഉന്നതർ പങ്കെടുത്തു. ഖമനേയിയുടെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബാ ഖമനേയി പങ്കെടുത്തില്ല. ഖമനേയിയുടെ മറ്റ് മക്കളായ മുസ്തഫ, മെയ്‌സം, മസൂദ് എന്നിവർ എത്തി. യു.എസ്- ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബാ സുരക്ഷാ ഭീഷണി മൂലം അജ്ഞാത കേന്ദ്രത്തിലാണ്.
# കള്ളക്കണ്ണീരെന്ന് ട്രംപ്
ഇറാനെ വീണ്ടും പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചടങ്ങുകളിൽ ജനങ്ങൾ കൂട്ടത്തോടെ വിലപിക്കുന്നതിൽ സംശയം പ്രകടിപ്പിച്ച ട്രംപ്, അവ 'കള്ളക്കണ്ണീർ' ആകാമെന്ന് ഉന്നയിച്ചു. ജനങ്ങൾ ഖമനേയിയെ വെറുത്തിരുന്നെന്ന് താൻ കരുതിയെന്നും ട്രംപ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |