
ലണ്ടൻ: യു.കെയുടെ പുതിയ പ്രധാനമന്ത്രി പദവിക്ക് തൊട്ടരികെ ആൻഡി ബേണം. ലേബർ പാർട്ടിയുടെ നേതൃത്വ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നോമിനേഷൻ ബേണം സമർപ്പിച്ച പിന്നാലെ, അദ്ദേഹത്തിന് പിന്തുണയുമായെത്തിയത് 322 എം.പിമാർ. പാർട്ടിയ്ക്ക് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമൺസിലുള്ള മൊത്തം എം.പിമാരുടെ 80 ശതമാനത്തോളം വരും ഇത്. 56 കാരനായ ബേണമിന് വെല്ലുവിളി ഉയർത്തി മറ്റാരും നോമിനേഷൻ നൽകിയിട്ടുമില്ല.
16നാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി. എതിരാളികളാരും ഇല്ലെങ്കിൽ തൊട്ടടുത്ത ദിവസം അദ്ദേഹത്തെ പാർട്ടിയുടെ പുതിയ നേതാവായി പ്രഖ്യാപിക്കും. 20ന് അദ്ദേഹം പ്രധാനമന്ത്രിയായും അധികാരമേൽക്കും. നിലവിലെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കിയർ സ്റ്റാമർ ഇതോടെ പടിയിറങ്ങും. മേക്കർഫീൽഡ് എം.പിയായ ബേണം, ഗ്രേറ്റർ മാഞ്ചസ്റ്റർ മുൻ മേയറാണ്. ബേണം മുമ്പ് ഹെൽത്ത്, കൾച്ചർ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്.
പ്രാദേശിക തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരിൽ പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതോടെ കഴിഞ്ഞ മാസമാണ് സ്റ്റാമർ രാജിപ്രഖ്യാപിച്ചത്. അധികാരത്തിലേറി രണ്ട് വർഷം തികയുംമുന്നേയാണ് സ്റ്റാമറുടെ പദവി തെറിച്ചത്. പത്ത് വർഷത്തിനിടെ യു.കെയിൽ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് സ്റ്റാമർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |