
ന്യൂയോർക്ക്: മാനഭംഗക്കേസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. പരാതിക്കാരിയായ എഴുത്തുകാരി ഇ. ജീൻ കാരളിന് (82) ട്രംപ് 58 ലക്ഷം ഡോളർ ( 55,29,28,210 രൂപ) നഷ്ടപരിഹാരം നൽകണമെന്ന് മാൻഹട്ടൻ ഫെഡറൽ കോടതി ഉത്തരവിട്ടു.
സിവിൽ കേസായതിനാൽ ക്രിമിനൽ പ്രത്യാഘാതങ്ങളോ ജയിൽ ശിക്ഷയോ ട്രംപ് നേരിടേണ്ടതില്ല.
2023ൽ ട്രംപ് കുറ്റക്കാരനാണെന്ന് നിരീക്ഷിച്ച കോടതി 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചിരുന്നു. എന്നാൽ ട്രംപ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഇത് തള്ളിയതോടെയാണ്
പലിശ ഉൾപ്പെടെ 58 ലക്ഷം ഡോളർ കാരളിന് കൈമാറാൻ ജഡ്ജി ഉത്തരവിട്ടത്.
30 വർഷം മുമ്പ് ട്രംപ് മാനഭംഗപ്പെടുത്തിയെന്നാണ് മുൻ മാദ്ധ്യമ പ്രവർത്തക കൂടിയായ കാരളിന്റെ ആരോപണം.
1996ൽ ന്യൂയോർക്ക് സിറ്റിയിലെ വസ്ത്രശാലയുടെ ഡ്രെസിംഗ് റൂമിൽ വച്ച് ട്രംപ് അപമാനിച്ചെന്നും പുറത്തറിയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും കാരൾ പറയുന്നു. കാരളിനെ അറിയില്ലെന്നും പ്രശസ്തിക്കായി കള്ളം പറയുകയാണെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
1993 മുതൽ 2019 വരെ എൽ മാഗസിനിലെ അഡ്വൈസ് കോളമിസ്റ്റായിരുന്നു കാരൾ. ട്രംപിനെതിരായ മാനഭംഗ കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കാരൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തി.
അപ്പീലിൽ കുരുങ്ങി 8.33 കോടി
കാരൾ നൽകിയ പ്രത്യേക മാനനഷ്ടക്കേസിൽ ട്രംപ് 8.33 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് 2024ൽ കോടതി വിധിച്ചിരുന്നു. ഇതും അപ്പീൽ പ്രക്രിയയിൽ കുടുങ്ങിക്കിടക്കുകയാണ്. ട്രംപ് തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിനെതിരെയാണ് കാരൾ മാനനഷ്ടക്കേസ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |