മുളന്തുരുത്തി: കൈപ്പട്ടൂർ - ചെറുകര റോഡരികിൽ രണ്ട് ബാഗുകളിലായി ഒളിപ്പിച്ചിരുന്ന 20 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. പശ്ചിമബംഗാളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പശ്ചിമ ബംഗാൾ ധനിരാംപൂർ സ്വദേശി നൂർ ഇസ്ലാം (19), ബാംനാബാദ് സ്വദേശി റബ്യൂൽ ഷേഖ് (22) എന്നിവർ അറസ്റ്റിലായി.
ഇലക്ഷനോട് അനുബന്ധിച്ച് പരിശോധന നടത്തുന്ന പ്രത്യേക സംഘമാണ് സംശയാസ്പദമായ നിലയിൽ ബാഗുകൾ കണ്ടത്. മുളന്തുരുത്തി പൊലീസ് എത്തി പരിശോധിച്ചപ്പോൾ കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതികൾ സമീപപ്രദേശത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
ഇലക്ഷൻകാലത്ത് പരിശോധന കർശനമാക്കിയതോടെ പ്രതികൾ കഞ്ചാവ് ഒളിപ്പിച്ചു വയ്‌ക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ബംഗാളിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് മുളന്തുരുത്തി മേഖലയിൽ വിൽക്കാനായിരുന്നു പദ്ധതി. രണ്ട് ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.
മുളന്തുരുത്തി ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രിൻസി. ആർ, പ്രവീൺകുമാർ എസ്, സി.പി.ഒമാരായ ബിബിൻ, സുജിത്, സനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |