ആലുവ: പട്ടാപ്പകൽ വീട്ടുകാർ പുറത്തുപോയ രണ്ട് മണിക്കൂറിനിടയിൽ വാതിൽ കുത്തിത്തുറന്ന് എട്ട് പവൻ സ്വർണാഭരണം കവർന്നു. ചാലക്കൽ മോസ്കോ താഴത്തങ്ങാടി വീട്ടിൽ നിഷാദ് ജലീലിന്റെ വാടക വീട്ടിൽ ഇന്നലെ ഉച്ചക്ക് 11.45നും 1.50നും മദ്ധ്യേയായിരുന്നു കവർച്ച.
കീഴ്മാട് സൊസൈറ്റിപ്പടിയിൽ താമസിക്കുന്ന ബന്ധുവിന്റെ വീടുമാറി താമസത്തിന് നിഷാദും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഉച്ചക്ക് 11.45ന് പോവുകയും 1.50ന് തിരിച്ചെത്തുകയും ചെയ്തു. പിൻവശത്തെ ഫൈബർ വാതിൽ തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് അലമാര പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. ഫ്രിഡ്ജിന്റെ മുകളിലിരുന്ന താക്കോൽ എടുത്താണ് അലമാര തുറന്നത്.
സ്വർണമാല, വള, കുട്ടികളുടെ കമ്മൽ എന്നിവയെല്ലാം നഷ്ടമായി. സമീപത്തെ ക്രഷർ കമ്പനിയിൽ ജീവനക്കാരനായ നിഷാദ് സ്വന്തമായി വീട് നിർമ്മിക്കുന്നതിനാൽ അടുത്ത ബന്ധുവിന്റെ വീട്ടിൽ വാടകയ്‌ക്കാണ് താമസിക്കുന്നത്. മോഷണ വിവരമറിഞ്ഞ് അബോധാവസ്ഥയിലായ നിഷാദിന്റെ ഭാര്യയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |