തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാരുടെ തമ്മിലടിയിൽ ഒരു പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരണിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്.
കിരണിന്റെ അമ്മയുടെ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിലേക്ക് എത്തിയത്. പരാതി ലഭിച്ചതോടെ അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിരുന്നു.
ഇക്കഴിഞ്ഞ രണ്ടിനാണ് പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. അന്ന് ഉച്ചയ്ക്ക് ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ മ്യൂസിയം സ്‌റ്റേഷനിലെ സീനീയർ സിവിൽ പൊലീസ് ഓഫീസറായ വിശാഖിനെ, പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചിരുന്നു. ഈ സമയം ഒരു സ്ത്രീ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ കാർ പാർക്ക് ചെയ്തു. വാഹനം മാറ്റി പാർക്ക് ചെയ്യാൻ വിശാഖ് ആവശ്യപ്പെട്ടതോടെ അവർ അനുസരിച്ചു. എന്നാൽ പിന്നാലെയെത്തിയ കരിൺ, തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി സംസാരിച്ചുവെന്നാരോപിച്ച് വിശാഖുമായി തർക്കമുണ്ടാകുകയും മർദ്ദിക്കുകയുമായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ ഉന്തും തള്ളുമായി.
ഗേറ്റിലുണ്ടായിരുന്ന മറ്റ് പൊലീസുകാരെത്തിയാണ് പിടിച്ചുമാറ്റിയത്. ചികിത്സ തേടിയ വിശാഖ് വൈകിട്ടോടെ മ്യൂസിയം പൊലീസിലെത്തി പരാതി നൽകി. പിന്നാലെ കിരണിന്റെ അമ്മയും പരാതി നൽകി. തുടർന്ന് ഡി.സി.പി മ്യൂസിയം അസിസ്റ്റന്റ് കമ്മിഷണറോട് റിപ്പോർട്ട് തേടി. അസിസ്റ്റന്റ് കമ്മിഷണറും സ്‌പെഷ്യൽ ബ്രാഞ്ചും സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് നൽകിയത്. കിരണിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപമുണ്ടായെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിരണിനെ സസ്‌പെൻഡ് ചെയ്യാൻ കമ്മിഷണർ ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |