
തിരുവനന്തപുരം: വാണിജ്യാടിസ്ഥാനത്തിൽ എം.ഡി.എം.എ കൈവശംവച്ച പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് പ്രതിയുടെയും ബന്ധുക്കളുടെയും ആക്രമണത്തിൽ പരിക്ക്. ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിന് സമീപം ദൈവകൃപ വീട്ടിൽ അഗാറസ്(26) നെയാണ് കഴിഞ്ഞദിവസം രാത്രി എക്‌സൈസ് സംഘം വീട്ടിൽ നിന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 18 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.
തിരുവനന്തപുരം എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയപ്പോഴാണ് ആക്രമണം. സംഭവത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ആരോമൽ രാജൻ,ശരൺ എന്നിവർക്ക് പരിക്കേറ്റു. ഇവർ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും ചിറയിൻകീഴ് പൊലീസ് കേസെടുത്തു.
ആറ്റിങ്ങൽ,ചിറയിൻകീഴ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളും ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വാണിജ്യാടിസ്ഥാനത്തിലുള്ള എം.ഡി.എം.എ സൂക്ഷിക്കാൻ ഏൽപ്പിച്ചതിലും, 100 ഗ്രാമിലധികം എം.ഡി.എം.എ കൈവശംവച്ച കേസിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കാപ്പ കേസിൽ ശിക്ഷ അനുഭവിച്ചിറങ്ങിയ ശേഷമാണ് വീണ്ടും അറസ്റ്റ്. എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദ്,പ്രിവന്റീവ് ഓഫീസർമാരായ മോൻസി,രഞ്ജിത്ത്,വിശാഖ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ആരോമൽ രാജൻ,ഗോകുൽ,ശരൺ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഹരിത മോഹൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ: അഗാറസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |