
കല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ കവർന്നതായി പരാതി. കഴിഞ്ഞദിവസം വൈകിട്ട് 5ഓടെ കടുവാപ്പള്ളി ജംഗ്ഷനിൽ നിന്ന് കുണ്ടറയിലേക്ക് പോകാൻ ബസിൽ കയറിയ കുണ്ടറ സ്വദേശി താഹിറയുടെ (52) ബാഗിലുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
ഇതേ ബസിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവതികളാണ് പണം കവർന്നതെന്ന് സംശയിക്കുന്നു. പാരിപ്പള്ളിയിലേക്ക് ടിക്കറ്റെടുത്ത ഇവർ കല്ലമ്പലം ജംഗ്ഷനിലിറങ്ങി അവിടെനിന്ന് ഓട്ടോയിലും ബസിലുമായി യാത്ര ചെയ്‌തതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർ തമിഴ്നാട് സ്വദേശികൾ ആണോ എന്നും സംശയിക്കുന്നു.
കടുവാപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് താഹിറ പണവുമായി ബസിൽ കയറിയത്. കല്ലമ്പലത്ത് ബസ് നിറുത്തിയപ്പോൾ യുവതികൾ താഹിറയെ തള്ളിമാറ്റിയ ശേഷം ഇറങ്ങിപ്പോയി. ഉടൻ ബാഗ് പരിശോധിച്ചപ്പോൾ പണം നഷ്ടമായെന്ന് മനസിലായെങ്കിലും അപ്പോഴേക്കും ബസ് നാവായിക്കുളം തട്ടുപാലത്തെത്തിയിരുന്നു. തുടർന്ന് യാത്രക്കാരോടും കണ്ടക്ടറോടും വിവരം പറഞ്ഞു. താഹിറയുടെ പരാതിയിൽ കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |