SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.16 AM IST

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പിതാവിന്റെ തിരോധാനത്തിൽ അന്വേഷണം ആരംഭിച്ചു

crime

നെടുങ്കണ്ടം: പച്ചടിയിൽ അമ്മയെയും സഹോദരനെയും ഇളയ മകൻ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ, ഈ കുടുംബത്തിലെ ഗൃഹനാഥന്റെ തിരോധാനത്തെക്കുറിച്ചും പൊലീസ് പുനരന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട പച്ചടി പൊന്നൂട്ടയിൽ മേരിക്കുട്ടിയുടെ ഭർത്താവായ പാസ്റ്റർ മാത്യുവിനെ 2018 മേയിലാണ് കാണാതായത്. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ തിരോധാനത്തിലും അസ്വാഭാവികതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇളയ മകൻ സജിയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പിതാവിന്റെ തിരോധാനത്തിൽ പങ്കില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. നിലവിൽ റിമാൻഡിലുള്ള സജിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പിതാവിന്റെ കാണാതാകലിന് പിന്നിലും സജിക്ക് പങ്കുണ്ടോയെന്ന കാര്യം വിശദമായി ചോദ്യം ചെയ്യും.

നെടുങ്കണ്ടം പൊലീസിന് ഗുരുതര വീഴ്ച
2018ൽ മാത്യുവിനെ കാണാതായപ്പോൾ മകൻ റെജി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്താൻ തയ്യാറായില്ല. സുവിശേഷ വേലയ്ക്കായി അദ്ദേഹം സ്വമേധയാ മാറിനിന്നതാകാം എന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് ലഭിച്ച പരാതിയിൽ പൊലീസ് ജാഗ്രത കാട്ടിയിരുന്നെങ്കിൽ മാത്യുവിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കാൻ സാധിക്കുമായിരുന്നു. അതിന് ശേഷം മേരിക്കുട്ടിയെയും (70), മകൻ റെജിയെയും (54) കാണാതായെന്ന പരാതി ലഭിച്ചപ്പോഴും നെടുങ്കണ്ടം പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് ആക്ഷേപമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY