
കൊച്ചി: അനുജനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠൻ അറസ്റ്റിൽ. കുമ്പളങ്ങി വടപ്പറമ്പിൽവീട്ടിൽ ജിതേഷിനാണ് (37) കുത്തേറ്റത്. മുതുകിൽ ആഴത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഇയാൾ കളമശേരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ജ്യേഷ്ഠൻ ജിനേഷിനെ (38) കുമ്പളങ്ങി പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
അവിവാഹിതരായ ജിനേഷും ജിതേഷും ഒരു വീട്ടിലാണ് താമസമെങ്കിലും ഇരുവരും തമ്മിൽ രസത്തിലല്ലായിരുന്നു. സംഭവദിവസം മദ്യലഹരിയിലായിരുന്ന ജിനേഷും അനുജനും തമ്മിൽ പതിവുപോലെ വാക്കുതർക്കമുണ്ടായി. തർക്കത്തിന് ശേഷം ജിതേഷ് ജ്യേഷ്ഠന്റെ ബൈക്ക് തള്ളിമറിച്ചിട്ടു. മടങ്ങിയെത്തിയ ജിനേഷ് ഇതുകണ്ട് ജിതേഷിന്റെ സൈക്കിൾ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞു.ഇതേച്ചൊല്ലി വീണ്ടും തർക്കമുണ്ടായെങ്കിലും പിന്നീട് ശാന്തമായി.
തുടർന്ന് ജിതേഷ് ഉറങ്ങാൻ കിടന്ന സമയത്ത് കത്തിപോലുള്ള ആയുധവുമായെത്തിയ ജിനേഷ് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ജിതേഷിനെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ജിനേഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആശുപത്രിയിലെത്തി പൊലീസ് ജിതേഷിന്റെ മൊഴി രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |