
മാനന്തവാടി: തൃശ്ശിലേരി ഗവ. ഹൈസ്‌ക്കൂളിലെ സ്റ്റേജ് പൊളിച്ച് മാറ്റി അഴിമതി നടത്തിയവർക്കെതിരെ പരാതിനൽകി ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും നടപടിയും ഉണ്ടായിട്ടില്ലെന്ന് സാമൂഹ്യ പ്രവർത്തക തൃശ്ശിലേരി സ്വദേശി റീന ജോർജ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ഒരു വർഷം മുൻപ് വയനാട് വിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഗവൺമെന്റ് സെക്രട്ടറി, വിജിലൻസ് എന്നിവർക്ക് പരാതിനൽകിയെങ്കിലും ഒരു അന്വോഷണവും ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് അനുമതി കിട്ടുന്നതിന് മുൻപ് തന്നെ പി.ടി.എ.യിലെ ചിലരും ചില അദ്ധ്യാപകര്യം ചേർന്ന് സ്റ്റേജ് പൊളിച്ച് മാറ്റുകയാണ് ചെയ്തത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുകയും സ്റ്റേജ് പൊളിച്ച് മാറ്റിയത് നിയമപ്രകാരമല്ല എന്ന് മറുപടി ലഭിച്ചതിനെ തുടർന്നാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ബന്ധപ്പെട്ടവർക്ക് പരാതിനൽകിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. സംഭവം വിവാദമായതൊടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വർ സ്‌കൂളിന്റെ വികസന ഫണ്ടിലേക്ക് 40,000 രൂപ നിക്ഷേപിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പണം പിൻവലിക്കുകയും ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ പരിശോധനയിൽ 40,000 രൂപ ആരിൽ നിന്നാണ് കൈപ്പറ്റിയത് എന്നതിന് സ്‌കൂൾ ഓഫീസിൽ രേഖകൾ ഒന്നും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എല്ലാ നിയമങ്ങളും ലംഘിച്ച്‌സ്റ്റേജ് പൊളിച്ച് സർക്കാറിന് ലഭിക്കേണ്ട വൻ തുക തട്ടി എടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വീണ്ടും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയതായി വാർത്ത സമ്മേളനത്തിൽ റീന ജോർജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |