വൈപ്പിൻ: കുടുംബവഴക്കിൽ ഭാര്യയുടെ വക്കാലത്ത് എടുത്ത അഭിഭാഷക ദമ്പതികളുടെ മുരിക്കുംപാടത്തെ വീട്ടിൽ കയറി ആക്രമണം നടത്തിയതിന് അറസ്റ്റിലായ മുരുക്കുംപാടം കോമത്ത് വീട്ടിൽ ഡൈനസ്റ്റ് (48, വാവക്കുട്ടി), ബന്ധു ഡൈസ്റ്റർ (45, വേലുക്കുട്ടി) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. അഭിഭാഷകന്റെ പിതാവിന്റെ കഴുത്തിലും വയറിലും പ്രതികൾ മാരകമായി കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇരുവരുടെയും ബന്ധുവായ മുരുക്കുംപാടം തോട്ടുങ്കൽ പറമ്പിൽ മോഹൻദാസി (80)നെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹൻദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൈനസ്റ്റ് ഭാര്യയുമായി അകന്നു കഴിയുകയാണ്. ഭാര്യയെ ആക്രമിച്ചതിന് ഇയാൾക്കെതിരെ പൊലീസിൽ പരാതിയുണ്ട്. പരാതി നൽകാൻ സഹായിച്ച അഭിഭാഷകനെ ആക്രമിക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇവർ എത്തുമ്പോൾ അഭിഭാഷകനും ഭാര്യയും സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് മോഹൻദാസിനെ ആക്രമിച്ചത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളം പനമ്പിള്ളി നഗറിൽ വച്ച് മുനമ്പം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയായിരുന്നു. ആക്രമിക്കാൻ ഉപയോഗിച്ച കത്തി പൊലീസ് മുരുക്കുംപാടത്തെ മറ്റൊരു വീട്ടിൽ നിന്ന് കണ്ടെടുത്തു. കത്തി ഒളിപ്പിക്കാൻ ശ്രമിച്ച മുരുക്കുംപാടം സ്വദേശി സുഭാഷിനെ (48) പിന്നീട് അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |