
തൊടുപുഴ: ഹോസ്റ്റലിലെ ലഹരി ഉപയോഗം അദ്ധ്യാപകരെ അറിയിച്ചതിന് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ മൊബൈൽ ഫോൺ ആൻഡ് ലാപ്‌ടോപ്പ് സർവീസ് കോഴ്സ് വിദ്യാർത്ഥിയായ അണക്കര സ്വദേശിയായ 19കാരനാണ് മർദ്ദനമേറ്റത്. ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ വേണ്ടി വന്നു. സ്ഥാപനത്തിന്റെ ഹോസ്റ്റലായി പ്രവർത്തിക്കുന്ന വീട്ടിൽ താമസിക്കുന്ന ചില വിദ്യാർത്ഥികൾ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെ ഉപയോഗിക്കാറുണ്ടെന്ന വിവരം വിദ്യാർത്ഥി അദ്ധ്യാപകരെ അറിയിച്ചു.
അദ്ധ്യാപകന്റെ നിർദ്ദേശപ്രകാരം ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നൽകി. തുടർന്ന് ലഹരി ഉപയോഗിച്ചവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ച സ്ഥാപന അധികൃതർ വിദ്യാർത്ഥിയോട് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10ന് ഹോസ്റ്റലിലെത്തിയ വിദ്യാർത്ഥിയെ സഹപാഠികളായ മൂന്നുപേർ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
രാത്രി മുറിയിൽ പൂട്ടിയിട്ടു. വയറിനും ജനനേന്ദ്രിയത്തിനും കടുത്ത വേദനയുണ്ടായതിനെ തുടർന്ന് പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം 13നാണ് വിദ്യാർത്ഥി മാതാപിതാക്കളോട് മർദ്ദനവിവരം പറയുന്നത്. തുടർന്ന് പിതാവ് തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നൽകി. സംഭവത്തിൽ തൊടുപുഴ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പുറത്തിറങ്ങിയ ഈ കുട്ടി 'ഇപ്പോ എങ്ങനെയുണ്ടെടാ" എന്ന് ഇൻസ്റ്റഗ്രാമിൽ മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് സന്ദേശമയച്ചു. അതേസമയം, മറ്റ് രണ്ടു പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |