
ന്യൂഡൽഹി: യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായെന്നും കോൺഗ്രസ് 95സീറ്റിൽ മത്സരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മുസ്ളിംലീഗ് 27സീറ്റിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ടുസീറ്റിലും മത്സരിക്കും. ജോസഫ് വിഭാഗം ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകി. തൃക്കരിപ്പൂർ കോൺഗ്രസിന് വിട്ടുനൽകിയതിന് പകരമായി കാഞ്ഞങ്ങാട് കേരളകോൺഗ്രസിന് നൽകി.
ആർ.എസ്.പിക്ക് അഞ്ച് സീറ്റാണെങ്കിലും മട്ടന്നൂർ കോൺഗ്രസിന് വിട്ടുനൽകിയതിന് പകരം നൽകിയ പയ്യന്നൂരിൽ സി.പി.എംവിട്ട വി.കുഞ്ഞികൃഷ്ണനെ പിന്തുണയ്‌ക്കും. കേരളകോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബിന്റെ പിറവം, സി.എം.പിയുടെ തിരുവനന്തപുരം സെൻട്രൽ, മാണി സി.കാപ്പന്റെ കെ.ഡി.പി മത്സരിക്കുന്ന പാല, ആർ.എം.പിയുടെ കെ.കെ.രമയ്‌ക്ക് നൽകിയ വടകര, തൃണമൂൽ കോൺഗ്രസിലെ പി.വി.അൻവർ മത്സരിക്കുന്ന ബേപ്പൂർ എന്നിവയാണ് ഘടകകക്ഷികളുടെ മറ്റുമണ്ഡലങ്ങൾ.
ഫോർവേഡ് ബ്ളോക്കിന് ചാത്തന്നൂർ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും കോൺഗ്രസ് മത്സരിക്കുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞു. അവരോട് നന്ദിയുണ്ട്. രാജ്യസഭാസീറ്റ് നൽകുമോ എന്നത് തീരുമാനിക്കേണ്ടത് ഞങ്ങളല്ല. ആദിവാസിനേതാവ് സണ്ണി എം.കപിക്കാടിന് സീറ്റ് വാഗ്ദാനം നൽകിയിട്ടില്ല. അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും വൈക്കത്ത് പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുന്നതാണ് നല്ലതെന്ന തീരുമാനമാണ് വന്നത്. അക്കാര്യം സണ്ണിയെ അറിയിച്ചിട്ടുണ്ട്.
നിരാശനും കോപിഷ്‌ടനുമല്ല
സ്വതന്ത്രരെ പിന്തുണയ്ക്കേണ്ടത് ഏതൊക്കെ മണ്ഡലമെന്ന് തീരുമാനിക്കാനാണ് 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കേണ്ട പട്ടിക വൈകിപ്പിച്ചതെന്ന് വി.ഡി.സതീശൻ. കോൺഗ്രസിലെ തർക്കംമൂലമല്ല. ഒരുകാലത്തുമില്ലാത്ത കലാപമാണ് സി.പി.എമ്മിൽ. ഒരുപാട് നേതാക്കളുള്ള പാർട്ടിയായതിനാൽ കോൺഗ്രസിലെ ചർച്ച നീളുന്നത് സ്വാഭാവികം. മുൻകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഒരുഅലോസരവുമുണ്ടായില്ല. സീറ്റ്ചർച്ചയിൽ താൻ നിരാശനാണെന്നും കോപിഷ്ടനാണെന്നുമുള്ള വാർത്തകളിൽ കഴമ്പില്ല. സതീശൻ ചിരിക്കുന്നില്ലെന്ന് പറയുന്നവർ രാത്രി ഉറക്കമിളച്ച് ചർച്ച നടത്തുന്ന ആളെന്ന പരിഗണന നൽകണം.
സഖ്യകക്ഷികളുമായി തർക്കമില്ല
ജനാധിപത്യപരമായി, സുഗമമായിട്ടായിരുന്നു സ്ഥാനാർത്ഥിച്ചർച്ച. പഴയപോലെ കേരള ഹൗസിൽ ആൾക്കൂട്ടമില്ല. കലാപസമാനമായ, ഏകാധിപത്യപരമായ അവസ്ഥയില്ല. സഖ്യകക്ഷികളുമായി തർക്കമില്ല. മുസ്ളിംലീഗ് അഞ്ചുസീറ്റ് കൂടുതൽ ചോദിക്കുമെന്ന വാർത്തകൾ അസ്ഥാനത്തായി. കോൺഗ്രസിനാണ് രണ്ടുസീറ്റ് കൂടുതൽ കിട്ടിയത്. ബലംപ്രയോഗിച്ച് എടുത്തതല്ല. മികച്ച പട്ടിക ഇറക്കിയതിന് ലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. കോവളത്ത് എം.വിൻസെന്റിനെതിരെ ആരോപണമുയർന്ന സമയത്താണ് മത്സരിച്ച് ജയിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.
''എം.പിമാരുടെ മത്സരകാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമല്ല. ഹൈക്കമാൻഡാണ്
വി.ഡി.സതീശൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |