
തിരുവനന്തപുരം: ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയിൽ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാർശ. വെള്ളിയാഴ്ച എക്‌സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിൽ അശോക് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്നലെ രാവിലെ ഡെപ്യൂട്ടി കമ്മിഷണറെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
പരിശോധനയുടെയും അന്വേഷണത്തിന്റെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് എക്‌സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറി. എക്‌സൈസ് മന്ത്രി എം.ലിജു റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടി സ്വീകരിക്കുക. ജില്ലാ മേധാവിയായ ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ സർക്കാരാണ് നടപടിയെടുക്കേണ്ടത്.
ബാറുടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പിടിച്ചെടുത്ത ഫോണിലുണ്ടെന്നാണ് സൂചന. കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ദിവസമായി രഹസ്യാന്വേഷണം നടത്തിയ ശേഷമാണ് കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |