
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌കാനിംഗിൽ ഗുരുതര പിഴവ്. 24കാരനായ യുവാവിന് ഗർഭപാത്രമുണ്ടെന്ന് സ്‌കാനിംഗ് റിപ്പോർട്ടിൽ രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് റിപ്പോർട്ടിലെ വിവരങ്ങൾ
പുറത്തറിഞ്ഞത്.
കഴക്കൂട്ടം സ്വദേശിയായ ഷിഹാസിനാണ് ദുരനുഭവം. മെഡിക്കൽ കോളേജിൽ തിരിച്ചെത്തി ചോദിച്ചപ്പോൾ അധികൃതർ ഒഴിഞ്ഞുമാറിയെന്നാണ് ആരോപണം. യുവാവ് പരാതിയുമായി എത്തിയപ്പോൾ സ്‌കാനിംഗ് നടത്താതെ പുതിയ റിപ്പോർട്ട് നൽകി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി അധികൃതർക്കും പൊലീസിലും യുവാവ് പരാതി നൽകി.
ഫെബ്രുവരിയിലാണ് ഷിഹാസ് വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. 2500രൂപ അടച്ചാണ് സി.ടി സ്‌കാൻ എടുത്തത്. രോഗം ഭേദമായതിനാൽ തുടർ ചികിത്സയ്ക്ക് പോയില്ല. വേദന വീണ്ടും വന്നപ്പോൾ കഴിഞ്ഞ ദിവസം മറ്റൊരു ആശുപത്രിയിൽ പോയപ്പോഴാണ് അപഹാസ്യമായ സ്‌കാനിംഗ് റിപ്പോർട്ടിനെക്കുറിച്ച് ബോദ്ധ്യപ്പെട്ടത്.സ്‌കാനിംഗ് റിപ്പോർട്ടിലെ ഗുരുതര പിഴവ് മെഡിക്കൽ കോളേജ് അധികൃതരെ ബോദ്ധ്യപ്പെടുത്താനാണ് ഇയാൾ വീണ്ടും ആശുപത്രിയിലെത്തിയത്. എന്നാൽ കൃത്യമായ വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ലെന്നാണ് പരാതി. അവിടെ വച്ച് വാക്കുതർക്കമുണ്ടായി. ജീവനക്കാരിലൊരാൾ റിപ്പോർട്ടുമായി അകത്തേക്ക് പോയി 15മിനിറ്റുകൾക്കുള്ളിൽ മറ്റൊരു റിപ്പോർട്ടുമായി വന്നെന്നും ഷിഹാസ് പറഞ്ഞു.
വിനയായത്
അശ്രദ്ധ
സി.ടി സ്കാനിംഗ് റിപ്പോർട്ടുകളുടെ പൊതുവായ ഫോർമാറ്റ് കമ്പ്യൂട്ടറിലുണ്ട്. അതിൽ കണ്ടെത്തലുകൾ ഉൾപ്പെടുത്തി സ്ത്രീകൾക്കും പുരുഷൻമാർക്കും നൽകാറാണ് പതിവ്. ഷിഹാസിന് നൽകിയ റിപ്പോർട്ടിൽ കണ്ടെത്തലുകൾ ചേർത്തെങ്കിലും ഫോർമാറ്റിലുള്ള സ്ത്രീകളുടെ വിവരങ്ങൾ പൂർണമായും മാറ്റിയില്ല. ഇത് റേഡിയോളി വിഭാഗം ഡോക്ടർക്ക് സംഭവിച്ച പിഴവാണ്. റിപ്പോർട്ട് പ്രിന്റെടുത്ത് നൽകിയ ജീവനക്കാരും ഇക്കാര്യം കണ്ടെത്തിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |