
ശിവഗിരി: ശിവഗിരിയെന്ന ആത്‌മീയ കേന്ദ്രത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ടാണ് സമുദായം ഭൗതികമായി വളരേണ്ടതെന്നും, ഗുരുദേവന്റെ തൃക്കൈകൾ കൊണ്ട് സൃഷ്ടിച്ച എസ്.എൻ.ഡി.പി യോഗവും ധർമ്മ സംഘം ട്രസ്റ്റും ഒരുമിച്ച് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശിവഗിരിയിൽ മഹായതിപൂജ സ്മാരകമായി നിർമ്മിച്ച അന്നക്ഷേത്ര സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ദർശനമാണ് നാടിന് ശാന്തിയും സമാധാനവും നൽകിയത്. ഗുരുവിന്റെ മാഹാത്മ്യത്തെയും ദർശനത്തെയും കുറിച്ച് വാചാലമായി രാഷ്ട്രീയക്കാർ പറയുമെങ്കിലും ഗുരുവിന് അർഹിക്കുന്ന പ്രാധാന്യം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ നൽകുന്നില്ല. മതശക്തികൾ സംഘടിത വോട്ടു ബാങ്കായി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണിപ്പോൾ. മതേതരത്വം പറഞ്ഞ നമ്മളും മതം പറഞ്ഞവരും ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന് ചിന്തിക്കണം.
അന്നക്ഷേത്രം നിർമ്മാണത്തിനായി സ്വരൂപിച്ച പണം ശാരദാനന്ദ സ്വാമിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കെ , പണി സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വൈകിയപ്പോൾ പണം താൻ അപഹരിച്ചെന്ന പഴി കേൾക്കേണ്ടി വന്നതാണ്. അന്നക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ ഏറെ സന്തോഷവും ആഹ്ലാദവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷനായി.ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ,സ്വാമി അസംഗാനന്ദഗിരി എന്നിവർ സംസാരിച്ചു.ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും യോഗം കൗൺസിലർ പി.സുന്ദരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |