
തിരുവനന്തപുരം: എം.എസ്.സി കപ്പൽ കമ്പനിക്ക് 13,000കോടിയുടെ ഓഹരി കൈമാറിയാലും വിഴിഞ്ഞം തുറമുഖത്തെ എല്ലാ ടെർമിനലും അവർക്ക് നൽകില്ല.
വിഴിഞ്ഞത്ത് എം.എസ്.സിയുടെ കുത്തകയുണ്ടാവില്ല.
ഒരു ടെർമിനൽ മാത്രമേ നൽകൂവെന്നാണ് അദാനിഗ്രൂപ്പിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. നിലവിൽ രണ്ട് ടെർമിനലുണ്ട്. അടുത്തഘട്ടങ്ങൾ പൂർത്തിയാവുമ്പോൾ മൂന്നെണ്ണം സജ്ജമാവും. ഇതിലൊരു ടെർമിനലായിരിക്കും എം.എസ്.സിയുടെ മാത്രമായ ഓപ്പറേഷന് വിട്ടുകൊടുക്കുന്നത്. മറ്റു ടെർമിനലുകളിൽ ഏത് കമ്പനിയുടെ കപ്പലുകൾക്കും വരാം.
അഞ്ചു ടെർമിനലുള്ള
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും ഒരെണ്ണമാണ് എം.എസ്.സിക്ക് കൈമാറിയത്. നിയമപ്രകാരമാണ് ഓഹരി കൈമാറ്റമെന്നും ഇതിലൂടെ തുറമുഖത്തിന്റെ തുടർ വികസനം 2028ൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
ബാങ്ക് വായ്പയെടുക്കുന്നതിന് പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിന് പണം കണ്ടെത്തുകയാണ് അദാനി. തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ അദാനി 2454കോടിയാണ് മുടക്കേണ്ടിയിരുന്നത്. യഥാർത്ഥത്തിൽ മുടക്കിയത് 6000കോടിയാണെന്ന് അദാനിഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന ഘട്ടങ്ങളിൽ 16,000കോടിയാണ് അദാനി മുടക്കുന്നത്. മാസ്റ്റർപ്ലാനിൽ 9800 കോടിയായിരുന്നെങ്കിലും അധിക നിക്ഷേപം അദാനി പ്രഖ്യാപിക്കുകയായിരുന്നു. ഇതടക്കം 26,000കോടിയോളം നിക്ഷേപം അദാനി നടത്തും. ഇതിന്റെ 49 ശതമാനമാണ് എം.എസ്.സിയുമായുള്ള ഓഹരിയിടപാടിലൂടെ സമാഹരിക്കുന്നതെന്നാണ് വിശദീകരണം.
അദാനിയുടെ വരുമാനത്തിന്റെ 49ശതമാനം എം.എസ്.സിയുമായി പങ്കുവയ്ക്കണം.
കൂടുതൽ കപ്പലുകളെത്തിക്കേണ്ട ബാദ്ധ്യതയും എം.എസ്.സിക്കാണ്. അതിനാലാണ് ഓഹരി കൈമാറ്റം തന്ത്രപരമാവുന്നത്.കണക്കുകൾ ഓട്ടോമേറ്റഡ് ആയതിനാൽ സർക്കാരിന് കിട്ടാനുള്ള വിഹിതത്തിൽ കൃത്രിമം കാട്ടാനാവില്ല.
മുന്ദ്ര, എന്നൂർ, മുംബയ് തുറമുഖങ്ങളിൽ എം.എസ്.സിക്ക് ടെർമിനലുണ്ട്.
അതേസമയം, വിഴിഞ്ഞം തുറമുഖത്തു നിന്ന് അദാനിയെ നഷ്ടപരിഹാരം നൽകി സർക്കാർ ഒഴിവാക്കിയാൽ എം.എസ്.സിയുമായുള്ള അവരുടെ ഓഹരിവിൽപ്പന അപ്രസക്തമാവും.
വല്ലാർപാടം ടെർമിനലിൽ 85ശതമാനം ഓഹരിയും ഡി.പി വേൾഡിനാണെന്ന് അദാനിഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
വിഴിഞ്ഞം ഓഹരി വിൽപ്പന:
അതൃപ്തി അദാനിയെ
അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖ കമ്പനിയുടെ (എ.വി.പി.പി.എല്‍) 13000കോടിയുടെ ഓഹരികൾ എം.എസ്.സി കപ്പൽകമ്പനിക്ക് കൈമാറുന്നതിൽ സർക്കാരിന്റെ അതൃപ്തി മുഖ്യമന്ത്രി അദാനിയെ അറിയിച്ചു. സര്‍ക്കാരിനെ അറിയിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്യാതെ 49 % ഓഹരി കൈമാറുന്നതിലെ വിയോജിപ്പാണ് അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്മെന്റിനെ മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്സഷന് കരാറിന്റെ അടിസ്ഥാനത്തിലാണ് തുറമുഖം യാഥാര്‍ത്ഥ്യമായത്. കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താൻ സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണ്. കരാറിലെ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചശേഷം സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കും. സംസ്ഥാനത്തിന്റെ താല്പര്യം പൂര്‍ണമായും സംരക്ഷിക്കും. തുറമുഖത്തെ ആഗോളതലത്തില്‍ മത്സരക്ഷമമായ ട്രാന്‍സ്ഷിപ്മെന്റ് ഹബാക്കി സാദ്ധ്യതകൾ പൂർണമായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓഹരി കൈമാറ്റത്തിന് സർക്കാരിന്റെ അനുമതി തേടിയുള്ള അദാനിയുടെ അപേക്ഷ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിക്ക് കൈമാറി. തുറമുഖ സെക്രട്ടറിക്കാണ് അദാനി അപേക്ഷ നൽകിയിരുന്നത്. ഓഹരിവിൽപ്പനയിൽ കരാർ ലംഘനമുണ്ടോ, രാജ്യസുരക്ഷയെയും തുറമുഖത്തിന്റെ മത്സരക്ഷമതയെും ബാധിക്കുമോ എന്നിവയടക്കം സമിതി പഠിക്കും. സർക്കാരുമായുള്ള മുൻ കരാർ പ്രകാരം ഓഹരി കൈമാറ്റത്തിന് തടസമില്ലെന്നും അദാനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി കൈമാറാമെന്നാണ് കരാറിലുള്ളത്. വാണിജ്യ പ്രവർത്തനം ആരംഭിച്ചത് 2024 ഡിസംബർ 24 നാണ്. കഴിഞ്ഞ ഡിസംബറോടെ വിൽപ്പനക്ക് അവകാശം ആയെന്നാണ് അദാനിയുടെ വാദം. ഇക്കാര്യവും ചീഫ്സെക്രട്ടറിയുടെ സമിതി പഠിക്കും.
ഓഹരി കൈമാറാൻ അദാനിക്ക്
എങ്ങനെ ധൈര്യംവന്നു: പിണറായി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അറിവോടെ മാത്രം ചെയ്യേണ്ട വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം നടത്താൻ എങ്ങനെയാണ് അദാനിക്ക് ധൈര്യം വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.
എം.എസ്.സി ഷിപ്പിംഗ് കമ്പനിക്ക് അദാനി സ്വന്തം നിലയിൽ നടത്തിയ ഓഹരി കൈമാറ്റം നിയമവിരുദ്ധവും കരാർ ലംഘനവുമാണ്. 25 ശതമാനത്തിലധികം ഓഹരി കൈമാറ്റം നടത്താൻ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം വേണമെന്നാണ് വ്യവസ്ഥ. ഇത്തരമൊരു നിയമ വിരുദ്ധ നടപടിക്കെതിരെ സംസ്ഥാന സർക്കാർ എന്തുനിലപാടാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. കൈമാറ്റം സംബന്ധിച്ച കാര്യങ്ങൾ സർക്കാരിനെ അറിയിച്ചു എന്നാണ് അദാനിപോർട്ട് പറയുന്നത്.അങ്ങനെയെങ്കിൽ ഇക്കാര്യം രഹസ്യമാക്കി വച്ചത് എന്തിനാണ്. ഓഹരി കൈമാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് ലാഭമുണ്ടാക്കാനുള്ള ഇടപാടാണിത്. ഇത് വിഴിഞ്ഞത്ത് കപ്പൽ കമ്പനിയുടെ കുത്തക സൃഷ്ടിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മദ്യ കമ്പനികളെ സഹായിക്കാൻ
ധനബില്ല് ധൃതിപിടിച്ച് പാസാക്കിയതിനു പിന്നിൽ മദ്യ കമ്പനികളെ സഹായിക്കലായിരുന്നു. നിക്ഷിപ്ത താത്പര്യവും ഒളിച്ച് കടത്തലുമാണിത്. യു.ഡി.എഫ് ആണ് അവസാനവാക്കെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, മുഖ്യമന്ത്രിയൊഴികെ മറ്റാരും മദ്യത്തിന്റെ നികുതിയിളവ് തീരുമാനം അറിഞ്ഞില്ല. കോൾഡ് സ്റ്റോറേജിൽ വയ്ക്കാനുള്ളതാണോ നിയമനിർമ്മാണമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വിഷയങ്ങളെ പെരുപ്പിക്കാൻ പ്രതിപക്ഷത്തോടൊപ്പം വേറെ ചിലരും ചേർന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വി.എം.സുധീരൻ, ടി.എൻ.പ്രതാപൻ ,കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളെയും സമുദായ നേതൃത്വങ്ങളെയുമാണോ സതീശൻ ഉദ്ദേശിച്ചതെന്നും പിണറായി വിജയൻ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |