
കൊച്ചി: റാഗിംഗ് നിരോധന നിയമ ഭേദഗതി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പു തന്നെ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വയ്‌ക്കാത്തതിൽ ഹൈക്കോടതി നിയമസെക്രട്ടറിയോട് വിശദീകരണം തേടി. ഭേദഗതി നിയമം പാസാക്കേണ്ടതിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇളവ് തേടാനും ചീഫ് ജസ്റ്റിസ് സൗമെൻ സെനും ജസ്റ്റിസ് സി. ജയചന്ദ്രനുമുൾപ്പെട്ട പ്രത്യേക ബെഞ്ച് നിർദ്ദേശിച്ചു.
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മറുപടിയാണ് ലഭിക്കാനുള്ളത്.
എല്ലാ നടപടികളും പൂർത്തിയായ ശേഷം യു ടേൺ എടുക്കുന്ന അവസ്ഥയാണെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ അഭിഭാഷക പറഞ്ഞു. പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് കരട് ബിൽ മന്ത്രിസഭയിൽ വയ്‌ക്കേണ്ടതായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു.
സമഗ്രമായ റാഗിംഗ് നിരോധന നിയമം ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി ഫയൽ ചെയ്ത ഹർജിയാണ് കോടതിയിലുള്ളത്. ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |