ടെഹ്റാൻ: തങ്ങളുടെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും യു.എസ് ഏർപ്പെടുത്തിയ ഉപരോധം നീക്കിയാൽ, ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കാമെന്ന് ഇറാൻ. യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച മൂന്നു ഘട്ട സമാധാന പദ്ധതിയിലാണ് ഈ നിർദ്ദേശം. ചർച്ചയ്ക്ക് മദ്ധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ വഴി നിർദ്ദേശങ്ങൾ യു.എസിന് കൈമാറി.
ഇറാന്റെ നിർദ്ദേശങ്ങളിൽ മുൻതൂക്കം നൽകിയിരിക്കുന്നത് സമുദ്ര, സൈനിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനാണ്.
ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന യു.എസിന്റെ ആവശ്യം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം.
അവസാന ഘട്ടത്തിൽ ആണവ പദ്ധതിയും യുറേനിയവും ചർച്ച ചെയ്യാമെന്നാണ് ഇറാന്റെ പക്ഷം.
ഇറാന്റെ നിബന്ധനകൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സുരക്ഷ ഉപദേഷ്ടാക്കളുമായി ചർച്ച ചെയ്യും. ഇറാൻ ആവശ്യപ്പെട്ടാൽ നേരിട്ട് ചർച്ചയ്ക്കായി പ്രതിനിധികളെ പാകിസ്ഥാനിലേക്ക് അയയ്ക്കാമെന്ന് ട്രംപ് ആവർത്തിച്ചു.
അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ റഷ്യയിലെത്തി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും സമാധാന പദ്ധതി കൈമാറി. നടപ്പാക്കാൻ റഷ്യയുടെ പിന്തുണ തേടി.
സമാധാനം: ഇറാൻ നിലപാട്
1. യുദ്ധം പൂർണമായും അവസാനിപ്പിക്കണം. ഇറാനോ, ലെബനനോ എതിരെ ആക്രമണം പുനരാരംഭിക്കില്ലെന്ന് ഉറപ്പ് നൽകണം
2. ഇറാനെതിരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കണം. ഹോർമുസ് തുറക്കും. ഹോർമുസിൽ ഒമാന്റെ ഏകോപനത്തോടെ പുതിയ സമുദ്ര നിയമ ചട്ടക്കൂട് തയ്യാറാക്കും
3. രണ്ടു ഘട്ടങ്ങളും പൂർത്തിയായാൽ ആണവ ചർച്ച തുടങ്ങാം
``യു.എസിന്റെ അതിരുകടന്ന ആവശ്യങ്ങളാണ് ചർച്ചകൾക്ക് തടസം സൃഷ്ടിച്ചത്.``
- അബ്ബാസ് അരാഗ്ചി,
വിദേശകാര്യ മന്ത്രി, ഇറാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |