
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ തുടരുന്നു. പാലക്കാട് ഈ സീസണിലെ ഉയർന്ന ചൂട് (39.8 ഡിഗ്രി)രേഖപ്പെടുത്തി. പുനലൂരും താപനില 38 ഡിഗ്രിയിലേക്ക് ഉയർന്നു. യു.വി സൂചിക ഉയർന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ചൂടിന് ആശ്വാസമായി ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മാർച്ച് 1 ഒന്നുമുതൽ 25 വരെ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽ മഴയിൽ 16 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 27.5 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 23.1 മി.മീ മഴയാണ് പെയ്തത്. മഴ ഏറ്റവും കുറവ് ലഭിച്ചത് വയനാട്, എറണാകുളം ജില്ലകളിലായിരുന്നു.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയവയ്ക്ക് കാരണമാകുന്നതിനാൽ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11നും വൈകിട്ട് 3 നും ഇടയിൽ നേരിട്ട് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |