
കോഴിക്കോട്: ട്രെയിനിനു നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ കല്ലേറിൽ പി.ജി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. വടകര പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണന്റെ താടിയെല്ല് പൊട്ടി. രണ്ട് പല്ല് നഷ്ടമായി. ചുണ്ടുകൾക്ക് സാരമായി മുറിവേറ്രു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഐശ്വര്യ.
തിങ്കളാഴ്ച രാത്രി 10ന് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ കടലുണ്ടിക്കും ഫറോക്കിനും ഇടയിലായിരുന്നു സംഭവം. ആലുവ യു.സി കോളേജിൽ പി.ജി വിദ്യാർത്ഥിനിയായ ഐശ്വര്യ പഠനാവധിക്കായി നാട്ടിലേക്ക് വരുകയായിരുന്നു.
ആലുവയിൽ നിന്ന് വെെകിട്ട് ആറു മണിക്കാണ് ഐശ്വര്യ ട്രെയിനിൽ കയറിയത്. വിൻഡോ സീറ്റിൽ ഇരുന്നയാൾ കടലുണ്ടിയിൽ ഇറങ്ങിയതോടെ ഐശ്വര്യ അവിടേക്ക് മാറിയിരുന്നു. പിന്നീടാണ് കല്ലേറുണ്ടായതെന്ന് അച്ഛൻ രാമകൃഷ്ണൻ പറഞ്ഞു. ട്രെയിൻ കോഴിക്കോടെത്തിയ ഉടൻ റെയിൽവേ പൊലീസെത്തി ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തൊട്ടുമുൻപ് കടന്നുപോയ വന്ദേഭാരതിനു നേരെയും ഇതേസ്ഥലത്തുവച്ച് കല്ലേറുണ്ടായി. കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിവിഷണൽ റെയിൽവേ മാനേജരും (പാലക്കാട് )ഫറോക്ക് പൊലീസ് അസി. കമ്മിഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. മേയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |