
തിരുവനന്തപുരം: പീഡന പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെതിരെ മുമ്പ് രണ്ടു തവണ പരാതി ഉയർന്നിരുന്നു. പരാതി വൈകിയെന്ന കാരണത്താൽ രണ്ടിൽ നിന്നും രഞ്ജിത്ത് രക്ഷപ്പെട്ടു.
‘പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ബംഗാളി നടിയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആദ്യ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നുള്ള ആദ്യ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു അത്. തുടർന്നു കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിന് രാജിവയ്ക്കേണ്ടി വന്നു.
എന്നാൽ, ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് 2025 ഒക്ടോബറിൽ രഞ്ജിത്ത് നൽകിയ എതിർ ഹർജി പരഗണിച്ച് ഹൈക്കോടതി റദ്ദാക്കി. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേട്ട് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. തന്നെ ബംഗളൂരുവിൽ വച്ച് പീഡിപ്പിച്ചുവെന്നു കാട്ടി കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയായിരുന്നു രണ്ടാമത്തേത്. സംഭവം നടന്ന് 12 വർഷത്തിനു ശേഷമാണ് യുവാവ് പരാതി നൽകിയത് എന്നും പരാതിയിലെ ആരോപണങ്ങളിൽ വ്യക്തത ഇല്ലെന്നും പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതിയും രഞ്ജിത്തിനെതിരെയുള്ള കേസ് റദ്ദാക്കി. ''രഞ്ജിത്ത് നല്ല മനുഷ്യൻ അല്ലെന്നു തെളിഞ്ഞു. പരാതി നൽകിയ നടിക്ക് നന്ദി പറയുന്നു. ഇത് എല്ലാവരും മാതൃകയാക്കണം. ഞാൻ കള്ളം പറഞ്ഞെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ആരാണ് കള്ളം പറഞ്ഞതെന്ന് ഇപ്പോൾ വ്യക്തമായി""- രഞ്ജിത്തിനെതിരെ മുൻപ് പരാതി നൽകിയ ബംഗാളി നടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |