
കൊച്ചി: ലഹരിവേട്ടയ്ക്കായി സംസ്ഥാനത്ത് പ്രത്യേക ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായി പെരുമ്പാവൂരിൽ സംഘടിപ്പിച്ച ജാഗരൺ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടാസ്ക്ഫോഴ്സിനായി വാഹനങ്ങളും ജീവനക്കാരും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ലഹരിമാഫിയയുടെ വേരറുക്കാൻ കേരളം,കർണാടക,പുതുച്ചേരി,തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ സംയുക്തയോഗം ഉടൻ ചേരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ തെരുവുകളിലൂടെ സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കും. പെരുമ്പാവൂരിനെ ലഹരിമുക്തമാക്കും. 'ലഹരി കാപ്പിറ്റൽ' എന്ന പെരുമ്പാവൂരിന്റെ മേൽവിലാസം മാറണം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പൊലീസിനെയും ഡി.ജി.പിയെയും അദ്ദേഹം അഭിനന്ദിച്ചു. പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂളിൽനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബഹുജനറാലിയിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആദ്യം കാൽനടയായും പിന്നീട് തുറന്നജീപ്പിലും രമേശ് ചെന്നിത്തല റാലിയുടെ ഭാഗമായി. ബെന്നി ബഹനാൻ എം.പി,എം.എൽ.എമാരായ മനോജ് മൂത്തേടൻ,വി.പി. സജീന്ദ്രൻ,ഡി.ജി.പി റവാഡ ചന്ദ്രശേഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
5,260 കേസ്,
5,634 അറസ്റ്റ്
ഓപ്പറേഷൻ തൂഫാൻ ഒരുമാസം പിന്നിടുമ്പോൾ 5,260 കേസുകളിലായി പിടിയിലായത് 5,634 പേരെ. ആഭ്യന്തരമന്ത്രി തന്നെയാണ് കണക്ക് പുറത്തുവിട്ടത്. ഇത് ചരിത്രപരമായ നേട്ടമാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും മയക്കുമരുന്നിനെതിരെ ഇത്ര ശക്തമായ പോരാട്ടം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |