
ആലപ്പുഴ: ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരുൾപ്പെടെ തനിക്ക് വോട്ടിടുമെന്ന പ്രസ്‌താവന ജി. സുധാകരനെതിരെ സി.പി.എം ആയുധമാക്കും. സുധാകരന് വർഗീയസംഘടനകളുമായി ചങ്ങാത്തമുണ്ടെന്ന് പ്രചരിപ്പിക്കാനാണ് നീക്കം. അമ്പലപ്പുഴയിലെ വിജയം അഭിമാന പ്രശ്‌നമാണെന്നും വിട്ടുവീഴ്‌ച പാടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും അമ്പലപ്പുഴ മണ്ഡലം കമ്മിറ്രി യോഗത്തിലും നിർദ്ദേശിച്ചു.
സി.പി.എം വിട്ട് ജനകീയ സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുന്ന ജി. സുധാകരൻ മുഖ്യമന്ത്രിക്കും നേതാക്കൾക്കുമെതിരെ ആരോപണം ശക്തമാക്കിയതോടെയാണ് പ്രത്യാക്രമണത്തിന് സി.പി.എം തീരുമാനിച്ചത്. മണ്ഡലത്തിൽ സുധാകരൻ ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കുമെന്ന ബോദ്ധ്യവും പ്രത്യാക്രമണത്തിന്റെ മൂർച്ചകൂട്ടി.
കൃഷ്ണപിള്ള സ്‌മാരകം തകർത്ത സംഭവത്തിലും നേതാക്കൾക്കുമെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും സമ്മേളനങ്ങളിലും സി.പി.എം വിശദീകരിക്കും. ഏപ്രിൽ ഒന്നിന് അമ്പലപ്പുഴയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിലും സുധാകരനെതിരെ വിമർശനമുണ്ടാകും. സുധാകരൻ എഫക്ട് ബാധിക്കാതിരിക്കാൻ സമീപ മണ്ഡലങ്ങളിലും നിലപാട് വിശദമാക്കും. ജി. സുധാകരൻ വിഷയത്തിൽ നിലപാട് ബോദ്ധ്യപ്പെടുത്താൻ ഭവന സന്ദർശനത്തിലുൾപ്പെടെ ശ്രദ്ധിക്കണമെന്നും നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
അമ്പലപ്പുഴ തോറ്റാൽ തിരിച്ചടി: ഗോവിന്ദൻ
എൽ.ഡി.എഫിന് വീണ്ടും ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ പാർട്ടി തോറ്റാൽ വലിയ തിരിച്ചടിയാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ താഴെത്തട്ടുമുതൽ ശക്തമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഗോവിന്ദൻ നിർദ്ദേശിച്ചു. ജി. സുധാകരൻ പാർട്ടി വിട്ടത് സംഘടനാ സംവിധാനത്തെ ബാധിച്ചിട്ടില്ല. വോട്ടർമാരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാനും കഴിയണം. കേഡർ വോട്ടുകൾ ഉറപ്പാക്കണമെന്നും ഗോവിന്ദൻ നിർദ്ദേശിച്ചു. യോഗത്തിന് ശേഷം നിർദ്ദേശങ്ങളും തീരുമാനങ്ങളും റിപ്പോർട്ട് ചെയ്യാൻ ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലെ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ സംബന്ധിച്ചു.
'അമ്പലപ്പുഴയിൽ ഇടതുമുന്നണിക്ക് വിജയം സുനിശ്ചിതമാണ്. ജി. സുധാകരന് യു.ഡി.എഫിന്റെ എല്ലാ ജീർണതകളുമുണ്ട്.യു.ഡി.എഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ചങ്ങാത്തം. സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വർത്തമാനകാലവുമായി യാതൊരു ബന്ധവുമില്ല. എല്ലാ വിഭാഗം വർഗീയവാദികളുമായി കൂട്ടുകൂടുന്നു. സുധാകരൻ ഇപ്പോൾ ഇടതുപക്ഷം അല്ല".
- എം.വി, ഗോവിന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |