
തിരുവനന്തപുരം:നാല് വർഷ ബിരുദ കോഴ്സുകളിൽ കുട്ടികളുടെ ഓർമ്മശക്തിക്ക് പകരം ചിന്താശേഷി അളക്കുന്ന ചോദ്യങ്ങളും, വിപുലമായ ഇന്റേൺഷിപ്പ് സൗകര്യങ്ങളും..ഇന്റേണൽ പരീക്ഷകളിലടക്കം 60% ചോദ്യങ്ങൾ ചിന്താശേഷിയും 30% ചോദ്യങ്ങൾ വിലയിരുത്തൽ ശേഷിയും അളക്കുന്നതാവും. ആശയവും കാഴ്ചപ്പാടും വ്യക്തമാക്കാനുള്ളതാണ് 10% ചോദ്യങ്ങൾ.
സെമസ്റ്റർ പരീക്ഷാ ചോദ്യങ്ങളുടെ ഗുണനിലവാരവും അസൈൻമെന്റുകളും പരിശോധിക്കാൻ സർവകലാശാലകളിൽ കമ്മിറ്റി' രൂപീകരിക്കും.. കാര്യവട്ടം ഗവ.കോളേജിലെ പ്രൊഫ.എസ്.ഗ്ലാഡ്സ്റ്റൺ രാജ് അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശകൾ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ പ്രൊഫ.അച്യുത് ശങ്കർ.എസ്.നായർക്ക് കൈമാറി. 4ന് ചേരുന്ന വൈസ് ചാൻസലസേഴ്സ് കോൺക്ലേവിൽ തുടർ നടപടികളുണ്ടാവും.
ഫലാധിഷ്‌ഠിത വിദ്യാഭ്യാസമായിരിക്കും നാലു വർഷ കോഴ്സിന്റെ ലക്ഷ്യം. കോഴ്സ് പൂർത്തിയാക്കുമ്പോൾ ആർജ്ജിക്കേണ്ട വിജ്ഞാനം, കഴിവുകൾ, മനോഭാവം എന്നിവയ്ക്കാവും പ്രാധാന്യം. സിലബസിന്റെ 20% കോളേജിലെ അദ്ധ്യാപകർക്ക് രൂപകൽപ്പന ചെയ്യാം. ആകെ ഇന്റേണൽ മാർക്കിന്റെ 20% ഇതിനായിരിക്കും. എല്ലാ കോഴ്സുകളുടെയും സിലബസ് 2028ൽ പരിഷ്കരിക്കും.അധിക ക്രെഡിറ്റുകൾ നേടാനുള്ള ഓൺലൈൻ കോഴ്സുകളുടെ പട്ടിക സെമസ്റ്ററുകൾ ആരംഭിക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കും. ഓരോ സെമസ്റ്ററിലും കോഴ്സുകളിൽ മാറ്റമുണ്ടാവും. അക്കാഡമിക് കലണ്ടറും പരീക്ഷാ ടൈംടേബിളും എല്ലാക്കൊല്ലവും മാർച്ച്31നകം പ്രസിദ്ധീകരിക്കും. പരീക്ഷകൾ കൃത്യ സമയത്താക്കും. സർക്കാർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, മറ്റേജൻസികൾ എന്നിവ നൽകുന്ന എല്ലാ സ്കോളർഷിപ്പുകളും നാലാം വർഷത്തേക്ക് നീട്ടും.
ലാബ് പരീക്ഷകൾക്ക്
പുറത്തെ അദ്ധ്യാപകർ
ലാബ്പരീക്ഷകളുടെ സുതാര്യതയുറപ്പാക്കാൻ പുറമെയുള്ള കോളേജുകളിൽ നിന്ന് എക്സ്റ്റേണൽ എക്സാമിനർമാരെ നിയോഗിക്കും. .
കോഴ്സിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 5 വർഷ കാലാവധിയോടെ കമ്മിറ്റി രൂപീകരിക്കും.
ബോർഡ് ഒഫ് സ്റ്റഡീസ് അദ്ധ്യക്ഷന്മാരെ ഉൾപ്പെടുത്തി ഇന്റർ യൂണിവേഴ്സിറ്റി സമിതിയുണ്ടാക്കും. സിലബസ്-പാഠ്യ പദ്ധതി പരിഷ്കരണം, ഇന്റേൺഷിപ്പ്, മൂല്യനിർണയ-പരീക്ഷാ മാറ്റങ്ങൾ എന്നിവ സമിതി ശുപാർശ ചെയ്യും.
''14 പരിഷ്കാരങ്ങൾ ഉടനടി നടപ്പാക്കേണ്ടവയാണ്. അടുത്തഘട്ടത്തിൽ സമഗ്ര പരിഷ്കരണമുണ്ടാവും. സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യും.''
പ്രൊഫ.അച്യുത് ശങ്കർ.എസ്.നായർ
വൈസ് ചെയർമാൻ,
ഉന്നത വിദ്യാഭ്യാസ കൗൺസിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |