
കൽപ്പറ്റ: കേരളത്തിൽവന്ന് മുഖ്യമന്ത്രിക്കെതിരെ രാഹുൽഗാന്ധി ശുദ്ധ അസംബന്ധം പറയുന്നത് നരേന്ദ്രമോദിയുടെ കരാറുപണിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപിക്കെതിരെ പോരാടുന്ന ഇന്ത്യ മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളെ തകർക്കുന്ന കരാറുപണി രാഹുൽ ഗാന്ധി ഏറ്റെടുത്തിട്ടുള്ളത് നരേന്ദ്രമോദിയുടെ ആജ്ഞ അനുസരിച്ചാണോയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ആം ആദ്മി പാർട്ടി ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് രാഹുലും കോൺഗ്രസുമാണ്. കോൺഗ്രസ് സഹകരിക്കാതെതന്നെ ഡൽഹിയിൽ ബി.ജെ.പിയെ തോൽപ്പിച്ച് അധികാരത്തിൽ വന്നവരായിരുന്നു ആം ആദ്മി. രാഹുൽ ആവശ്യപ്പെട്ടപ്രകാരമാണ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും നരേന്ദ്രമോദി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. രാഹുൽ ഗാന്ധി കുറച്ചുകൂടി ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കുന്നതാണ് ഇന്ത്യയിലെ പ്രതിപക്ഷത്തിന് നല്ലതെന്നും ബേബി പറഞ്ഞു.
സതീശൻ വാക്കുകൾ
കൊണ്ട് വീട് നിർമ്മിച്ചു
ദുരന്തബാധിതർക്കുള്ള കോൺഗ്രസ് വീടുകൾ വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ നിർമ്മിച്ചുകഴിഞ്ഞുവെന്നും ഇനി താക്കോൽ നൽകിയാൽ മതിയെന്നും എം.എ ബേബിയുടെ പരിഹാസം. പഞ്ചായത്തിൽ നിർമാണത്തിന് അപേക്ഷ കൊടുക്കുന്നതിനും മുമ്പാണ് വാക്കുകൾകൊണ്ട് വീട് നിർമിച്ചത്. ദുരന്തത്തിന്റെ പേരിൽ പണം പരിച്ച് വഞ്ചിച്ച കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നിലപാട് അവർക്കുമാത്രമല്ല, കേരളത്തിനാകെയും അപമാനമാണെന്നും ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |