
ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചുകൊന്നു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത് - മിനി ദമ്പതികളുടെ മകൾ സാവരിയ ബസന്താണ് (22) മരിച്ചത്. പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയിൽ സദറുൽ ആനം (23) ഉസ്ബക്കിസ്ഥാനിൽ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ പ്രകോപിതനായ സദറൽ കൈയിലിരുന്ന ലാപ് ടോപ്പ് കൊണ്ട് സവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു. ബോധരഹിതയായി നിലത്തുവീണ സാവരിയയെ പ്രതി തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. സാവരിയയെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്. കുവൈറ്റിലായിരുന്ന സാവരിയുടെ പിതാവ് ബസന്ത് നാട്ടിലെത്തി. അമ്മ മിനിയുടെ സഹോദരീ ഭർത്താവാണ് മൃതദേഹം ഏറ്റുവാങ്ങുവാൻ ഉസ്ബക്കിസ്ഥാനിൽ പോയത്. ഇദ്ദേഹത്തിന് ദുബായിലാണ് ജോലി.കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെയും ഇന്ത്യൻ എംബസിയുടെയും സാമൂഹ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. സാവരിയയുടെ മരണവിവരം അമ്മ മിനിയെയും മുത്തശ്ശി സുപ്രഭയെയും അറിയിച്ചിട്ടില്ല. അപകടത്തെ തുടർന്ന് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് എം.ബി.ബി.എസിന് അഡ്മിഷൻ നേടിയ സാവരിയ ഉസ്ബെക്കിസ്ഥാനിലേക്ക് പോയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ നാട്ടിലുണ്ടായിരുന്നു. വോട്ടെടുപ്പിന് മുമ്പ് വിദേശത്തേക്ക് പോയിരുന്നു. സഹോദരൻ സാവന്ത് എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |