
തിരുവനന്തപുരം: പി.എംശ്രീക്കെതിരെ എ.ഐ.എസ്.എഫ് നടത്തിയ നിയമസഭാ മാർച്ചിന് നേരെ പ്രയോഗിച്ച ജലപീരങ്കിയിലെ ചെളിവെള്ളവുമായി പിണറായി വിജയൻ നിയമസഭയിലെത്തി. അമീബിക് മസ്തിഷ്‌ക ജ്വരം പകർത്താൻ സാദ്ധ്യതയുള്ള മലിനജലമാണ് സമരക്കാർക്ക് നേരെ പ്രയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ബഡ്ജറ്റ് ചർച്ചയ്ക്കിടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അനുമതിയോടെയാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കുപ്പിയിലെ ചെളിവെള്ളം ഉയർത്തിക്കാട്ടിയത്.
പഴയകാലത്തെ അഴുക്കാണോ ഇതെന്നറിയില്ലെന്നും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി സാമ്പിൾ ലാബിലേക്ക് അയക്കാമെന്നും കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. വാട്ടർ അതോറിറ്റിയിൽ നിന്നുള്ള വെള്ളമാണ് നിറയ്ക്കുന്നത്. ഫലം വന്ന ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കറും വ്യക്തമാക്കി.
മലിന വെള്ളത്തിൽ പെൺകുട്ടികളുടെ ചുരിദാറിന്റെ നിറം വരെ മാറിയെന്നും സി.പി.ഐ നേതാവ് കെ.രാജൻ ആരോപിച്ചു. കെ.രാജനായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തത്. പി.എംശ്രീ കരാറിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും നിയമസഭാ മാർച്ച് നടത്തിയത്. ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിന് സമീപം ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കവേയാണ് ജലപീരങ്കി പ്രയോഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |