
കൊച്ചി: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജിയുടെ സാധുതയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി സമർപ്പിച്ച തടസഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം
വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാർക്കറ്റിൽ പ്രത്യേകതരം കുടകൾ വിതരണം ചെയ്തെന്ന കുറ്റാരോപണം കോടതി തള്ളി. ഹർജിയിലെ മറ്റ് ആരോപണങ്ങൾ നിലനിൽക്കും. അവ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.
സമ്മാനങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, മത ചിഹ്നങ്ങളുപയോഗിച്ച് സുരേഷ് ഗോപിയും തിരഞ്ഞെടുപ്പ് ഏജന്റും വോട്ട് അഭ്യർത്ഥന നടത്തി തുടങ്ങിയ ആരോപണങ്ങളുമായി എ.ഐ.വൈ.എഫ് നേതാവ് എ.എസ്. ബിനോയ് നൽകിയ ഹർജി ഉൾപ്പെടെയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
പ്രചാരണ വേളയിൽ 'എസ്.ജി" എന്നെഴുതിയ കുടകൾ വിതരണം ചെയ്തതിൽ ചട്ടലംഘനമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ ആരോപണങ്ങളിലൊന്ന്. എവിടെയാണു വിതരണം നടത്തിയതെന്നോ എപ്പോഴാണെന്നോ പരാതിയിൽ പറഞ്ഞിട്ടില്ലെന്ന് തടസഹർജിയിൽ സുരേഷ് ഗോപി അറിയിച്ചു. ഇതു കോടതി അംഗീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |