
തിരുവനന്തപുരം: ഈ വേനൽക്കാലത്ത് ഇരുചക്രം ഉൾപ്പെടെയുള്ള തുറന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സൂര്യാതപമേൽക്കാതിരിക്കാൻ ഒരു സംവിധാനവും കേരളം ഒരുക്കിയിട്ടില്ല. എന്നാൽ, തമിഴ്നാട്ടിലെ നഗരങ്ങളിലും ജനസാന്ദ്രതയുള്ള ചില ഗ്രാമങ്ങളിലും താത്കാലിക മറ (തണൽ പവലിയൻ) കെട്ടി സുരക്ഷ നൽകുന്നത് രാജ്യത്തിന് മാതൃകയാവുന്നു.
ഇരുചക്രവാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവർ ട്രാഫിക് സിഗ്നലിനു മുന്നിൽ വാഹനം നിറുത്തുമ്പോഴാണ് സൂര്യാതപമേൽക്കാനുള്ള സാദ്ധ്യതയേറുന്നത്. മിക്കവാറും ജംഗ്ഷനുകളിൽ തണൽ മരങ്ങൾ കാണില്ല. ഇവിടെയാണ് തമിഴ്നാട് മാതൃകയാകുന്നത്. സിഗ്നൽ ലൈറ്റിനു മുന്നിൽ വാഹന നിര രൂപപ്പെടുന്ന പ്രദേശത്ത് ഉയരത്തിൽ താത്കാലിക മറ കെട്ടിയിട്ടുണ്ട്. ചിലയിടങ്ങളിൽ പി.വി.സി നെറ്റുപയോഗിച്ചാണ് മറ. ചിലയിടങ്ങളിൽ തകരഷീറ്റുകൊണ്ടും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ തന്നെയാണ് തമിഴ്നാട്ടിൽ സംരക്ഷണ മറകൾ കെട്ടിയത്. അതത് തദ്ദേശഭരണകൂടമാണ് മിക്ക സ്ഥലങ്ങളിലും മറ ഒരുക്കിയത്.
2024ലെ വേനലിൽ ചെന്നൈയിലെ 8 ട്രാഫിക് സിഗ്നലിൽ നഗരസഭ ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ തമിഴ്നാടാകെ വ്യാപിപ്പിച്ചത്. പുതുച്ചേരി സർക്കാരും ഇതു നടപ്പിലാക്കി.
ചെന്നൈ സ്മാർട്ട് സിറ്റി മിഷന്റെ സഹകരണത്തോടെയാണ് ഇത്തവണ ചെന്നൈയിൽ പദ്ധതി നിർവഹിച്ചത്. മിഷനു കീഴിലുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐ.ടി.എം.എസ്) കണ്ടെത്തിയ 165 സിഗ്നലുകളിലും ഈ സജ്ജീകരണം നടപ്പിലാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |