
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിലവിലുള്ള ബാരിക്കേഡ്, വടം ഉപയോഗിച്ചുള്ള തടയൽ സംവിധാനങ്ങൾ ഒഴിവാക്കും. തീർത്ഥാടക സൗഹൃദമായ പുതിയ ബാരിക്കേഡ് സിസ്റ്റം തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുമെന്ന് ഇന്നലെ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിൽ തീരുമാനിച്ചു. മകരവിളക്ക് തീർത്ഥാടന കാലം കൂടുതൽ തീർത്ഥാടക സൗഹൃദമാക്കുന്നതിനാണ് വിവിധ വകുപ്പുകളുടെ ഏകോപനയോഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്നത്. വിഷൻ പ്ലാൻ പ്രകാരമുള്ള നടപടികളാണ് നടപ്പാക്കുക. പോലീസ്,ഫയർഫോഴ്സ്,ഭക്ഷ്യസുരക്ഷാ വകുപ്പ്,കെ.എസ്.ഇ.ബി,വാട്ടർ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോർഡ്,കെ.എസ്.ആർ.ടി.സി,ശുചിത്വമിഷൻ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്രേറ്റ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വനം വകുപ്പുമായി ചേർന്ന് ശബരിമലയിലെയും പമ്പയിലേയും ദേവസ്വം ബോർഡിന്റെ ഭൂമിയിൽ ഗ്രീൻ ശബരിമല പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. ശബരിമലയ്ക്ക് അനുയോജ്യമായ മരങ്ങൾ വച്ചുപിടിപ്പിക്കുക എന്നതാണ് ഗ്രീൻ ശബരിമല പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വരുന്ന മഴക്കാലത്തിനു മുമ്പ് തന്നെ ആരംഭിക്കും. പുതിയ കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളും ശുചിത്വ പ്രോട്ടോക്കോളും രൂപീകരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ അദ്ധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ ബോർഡ് അംഗങ്ങളായ കെ.രാജു,പി.ഡി സന്തോഷ് കുമാർ,ശബരിമല പോലീസ് ചീഫ് കോർഡിനേറ്റർ എസ്.ശ്രീജിത്ത് തുടങ്ങിയവരും വിവിധ വകുപ്പുള്ളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |