
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പുതിയ വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ ഉടൻ നടപ്പാക്കും. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിറുത്തി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നൽകിയ നിർദ്ദേശത്താലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്. സ്കൂളുകളിലെ വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ പരിശോധനകൾ മാത്രം പോരെന്നും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്ലാസ് വേണമെന്ന നിർദ്ദേശം ഉയർന്നിരുന്നു.
2025 ജൂലായിൽ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ താഴ്ന്നു കിടന്നിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതും. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ലാ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഡി.ജി.ഇ പ്രത്യേക ചുമതല നൽകി. സ്കൂളുകളിലെ സുരക്ഷാ ഓഡിറ്റിംഗിന്റെ ഭാഗമായി വരും മാസങ്ങളിൽ കർശന പരിശോധനകളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ക്രമീകരണങ്ങൾ
1. അടുത്ത അദ്ധ്യായന വർഷം (2026-27) മുതൽ എല്ലാ സ്കൂളുകളിലും പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. കെ.എസ്.ഇ.ബി, ലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. ക്ലാസുകൾ തടസപ്പെടാത്ത രീതിയിലായിരിക്കണം പരിപാടികൾ ക്രമീകരിക്കേണ്ടത്.
2. സ്കൂൾ വാർഷികങ്ങൾ,കായിക മേളകൾ,മറ്റ് ആഘോഷങ്ങൾ എന്നിവ നടക്കുമ്പോൾ നൂറിലധികം പേർ ഒത്തുകൂടുന്ന സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണം. ഇത്തരം പരിപാടികൾക്കായി സജ്ജീകരിക്കുന്ന വൈദ്യുത ലൈനുകൾക്കും തോരണങ്ങൾക്കും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങണം.
3. താഴ്ന്നു കിടക്കുന്ന ഇലക്ട്രിക് ലൈനുകൾ,സുരക്ഷിതമല്ലാത്ത സ്വിച്ച് ബോർഡുകൾ,പഴകിയ വയറിംഗുകൾ എന്നിവ അടിയന്തരമായി പരിശോധിച്ച് പരിഹരിക്കാൻ പ്രഥമാദ്ധ്യാപകർക്ക് നിർദ്ദേശം നൽകി. ഓരോ വിദ്യാലയത്തിലെയും പ്രഥമാദ്ധ്യാപകർക്കായിരിക്കും പ്രാഥമിക ഉത്തരവാദിത്വം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |