
തിരുവനന്തപുരം: തൃശൂരിൽ സമരം ചെയ്യുന്ന രണ്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്ക് മാസം 4000 രൂപ വീതം താത്കാലികമായി വർദ്ധിപ്പിക്കാൻ മാനേജ്‌മെന്റിനോട് സർക്കാർ ആവശ്യപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. മിനിമം വേജസ് ആക്ട് നടപ്പാക്കുന്നതുവരെയാണിത്. മാനേജ്‌മെന്റിന്റെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.
സമരം നടക്കുന്ന രണ്ട് ആശുപത്രികൾ തൃശൂർ രൂപതയുടെ കീഴിലാണ്. രൂപതാ അദ്ധ്യക്ഷനുമായി സംസാരിച്ച് വിവരം അറിയിക്കാമെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചത്. ഒറ്റ ദിവസത്തെ ചർച്ച കൊണ്ട് തീരുമാനമായി എന്നുവരില്ല. സർക്കാർ നിർദ്ദേശത്തോട് മാനേജ്‌മെന്റുകൾ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷ.
ട്രേഡ് യൂണിയൻ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. സംസ്ഥാനത്ത് മിനിമം വേജസ് ആക്ട് നടപ്പാക്കണം എന്നതാണ് മാനേജ്‌മെന്റ് പ്രതിനിധികളുടെ ആവശ്യം. അതിനനുസരിച്ച് ശമ്പളത്തിൽ മാറ്റംവരുത്താമെന്നും അവർ അറിയിച്ചു. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മാനേജ്‌മെന്റിനെ അറിയിച്ചു.
നിയമം നടപ്പാക്കാൻ കുറഞ്ഞത് രണ്ടു മാസമെടുക്കും. നിയമം പ്രസിദ്ധീകരിച്ച് അതിന്മേലുള്ള പരാതികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. യാഥാർത്ഥ്യം മാനേജ്‌മെന്റ് അംഗീകരിക്കണമെന്നും താത്കാലിക ആശ്വാസമെന്ന നിലയിൽ തുക വർദ്ധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇതിന് മാനേജ്‌മെന്റ് വഴങ്ങിയിട്ടില്ല. ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം കൊടുത്തശേഷം സർക്കാർ അഭിപ്രായം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |