
തിരുവനന്തപുരം: കേന്ദ്ര ഫണ്ട് വിഹിതം ലഭിക്കാത്തതിനെത്തുടർന്ന് സ്കൂൾ അദ്ധ്യാപകരുടെ വാർഷിക പരിശീലനത്തിന് സർക്കാർ സഹായം തേടി സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ). പണം കിട്ടുമെന്ന പ്രതീക്ഷയിൽ, പരിശീലന മൊഡ്യൂൾ തയ്യാറാക്കൽ പുരോഗമിക്കുകയാണ് .
കേന്ദ്ര വിഹിതം ലഭ്യമല്ലാതായതോടെ എസ്.എസ്.കെയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണ്. സൗജന്യ സ്കൂൾ യൂണിഫോമും, പാഠപുസ്തകങ്ങളും നൽകാനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനെ സമീപിച്ചെങ്കിലും പി.എം ശ്രീ നടപ്പാക്കാത്തതിനാൽ അനുകൂലമായ മറപടി ലഭിച്ചിട്ടില്ല.
കുടിശിക 2 കോടി
കഴിഞ്ഞ വർഷത്തെ അദ്ധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട ഫണ്ടുകൾ ഇനിയും ലഭിച്ചിട്ടില്ല. പരിശീലനത്തിൽ പങ്കെടുത്ത അദ്ധ്യാപകർക്ക് നൽകേണ്ട യാത്രാബത്ത, മറ്റ് പ്രതിഫലങ്ങൾ എന്നീ ഇനങ്ങളിൽ 2 കോടിയോളം രൂപ വിതരണം ചെയ്യാനുണ്ട്. ഒന്നര ലക്ഷത്തിലേറെ അദ്ധ്യാപകർക്ക് പരിശീലനം മേയ് 16 മുതൽ 30 വരെയുള്ള കാലയളവിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഒന്നര ലക്ഷത്തിലധികം അദ്ധ്യാപകർക്കാണ് അഞ്ച് ദിവസത്തെ പരിശീലനം. ഈ മാസം അവസാനത്തോടെ ഫണ്ട് ലഭിച്ചാൽ മാത്രമേ പരിശീലനം ആരംഭിക്കാൻ സാധിക്കൂ. ഫണ്ടില്ലെങ്കിൽ പരിശീലനം അടുത്ത മാസം അവസാനത്തോടെ ക്ലസ്റ്ററായി നടത്തേണ്ടി വരുമെന്ന ആശങ്കയിലാണ് സമഗ്ര ശിക്ഷാ കേരള.
'കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ സമഗ്ര ശിക്ഷാ കേരളയുടെ പക്കൽ പണമില്ല. സംസ്ഥാന സർക്കാർ പണം അനുവദിച്ചാൽ മാത്രമേ പരിശീലനം നടത്താൻ കഴിയൂ. '.
-ഡോ. എ.ആർ. സുപ്രിയ
പ്രോജക്ട് ഡയറക്ടർ
എസ്.എസ്.കെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |